മുഖ്യമന്ത്രി പിണറായി വിജയൻ
നിപ വൈറസ് ബാധയിൽ ഫലപ്രദമായ നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിപ വൈറസ് ബാധ എന്തു കൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവൈലൻസ് പഠനം നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.
1286 പേർ സമ്പക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 276 പേർ ഹൈറിസ്കിൽ ഉൾപ്പെട്ടവരാണ്. 122 പേർ രോഗികളുടെ കുടുംബാഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവത്തകരാണ് സമ്പക്കപ്പട്ടികയിൽ ഉള്ളത്. 994 പേർ നിരീക്ഷണത്തിലാണ്, രോഗലക്ഷണങ്ങളുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. 6 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ 9 പേർ ഐസൊലേഷനിലുണ്ട്. നിപ രോഗചികിത്സയ്ക്കായി എല്ലാ ക്രമീകരണങ്ങളു ഒരുക്കി. സമ്പർക്കപ്പട്ടിക ഇനിയും വർധിക്കാൻ സാധ്യത ഉണ്ട്- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാജോർജ്
വൈറസിന്റെ ജനിതക പഠനം പൂർത്തിയായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ കണ്ടത്തിയ വൈറസിന് മ്യൂട്ടേഷൻ അഥവാ ജനിതക മാറ്റം സംഭവിച്ചിട്ടില്ല. 2018 , 2019, 2021 വർഷങ്ങളിൽ രോഗം സ്ഥിരീകരിച്ചത് ഒരേ തരം വൈറസില്‍ നിന്നു തന്നെയാണ്. ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസിൽ നിന്നാണെന്ന് മനസിലാക്കിയതായി മന്ത്രി പറഞ്ഞു.
ഹൈറിസ്ക് സാഹചര്യം പിന്നിട്ടു
പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എല്ലാവരും ലോ റിസ്ക് കാറ്റഗറിയിൽ പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളിൽ നിന്നും സാമ്പിളുകൾ പരിശോധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.
പന്നി ചത്ത സംഭവത്തിൽ അസ്വാഭാവികതകളൊന്നും നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.


