പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാഞ്ഞത് എന്തെന്ന് ഉദയനിധി സ്റ്റാലിൻ. ഇതിനെയാണോ സനാതന ധർമ്മം എന്ന് വിളിക്കുന്നത് എന്നും ഉദയനിധി ചോദിച്ചു.
ഹിന്ദി നടിമാരെ വിളിച്ചുകൊണ്ടു പേയി രാഷ്ട്രപതിയെ ക്ഷണിച്ചില്ല, കാരണം……?
‘800 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ചരിത്രപരമായ പാര്‍ലമെന്റ് മന്ദിരം. ചില ഹിന്ദിനടിമാരെ പുതിയ മന്ദിരത്തിലേക്ക് കൊണ്ടുപോയി. പക്ഷേ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. ഇന്ത്യയുടെ പ്രഥമ പൗരയായിട്ട് കൂടി രാഷ്ട്പതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ല. കാരണം ദ്രൗപദി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഭർത്താവ് മരണപ്പെട്ടുപോയ സ്ത്രീയാണ്.
ഇതിനെയാണ് സനാതന ധര്‍മ്മം എന്ന് വിളിക്കുന്നത്’-ഉദയനിധി സ്റ്റാലിന്‍ തൻ്റെ നിലപാടിൽ ഉറച്ച് കടുത്ത ഭാഷയിൽ ആവർത്തിച്ചു. ഡിഎംകെയുടെ യുവജനവിഭാഗം മധുരയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
സനാതന ധര്‍മം ഡെങ്കിയും മലേറിയയുംപോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി തുറന്നടിച്ചിരുന്നു. അവസാന ഘട്ടത്തിൽ ഇതിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം രംഗത്ത് എത്തി.
ഇത് കൊളുത്തി വിട്ട ചർച്ചകൾ തുടരുമ്പോഴാണ് വിവാദം പുതിയ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെടുത്തിയുള്ള ഉദയനിധിയുടെ ചോദ്യം. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അടക്കം വോട്ട് ബാങ്ക് മൌനം പാലിച്ചപ്പോഴും തമിഴ് നാട് ഉറച്ച നിലപാടിൽ ആയിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചിരുന്നില്ല. പ്രധാനമന്ത്രി സ്വന്തം നിലയ്ക്ക് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഉദയനിധി നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാഷ്ട്രപതിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെയും സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നു എന്ന് രാഹുൽ ചൂണ്ടികാട്ടിയിരുന്നു.
വളരെ മനോഹരമായ കെട്ടിടമാണിത്. എന്നാല്‍ ഇവിടേക്ക് മാറുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിധ്യവും ഉണ്ടാകേണ്ടതായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ഒരു വനിതയാണ്. ഗോത്രവര്‍ഗ വിഭാഗത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവരുടെ സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു.


