പാർലമെൻ്റിൽ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ വിദ്വേഷ പ്രസംഗം വിവാദത്തിൽ. ഇത് കേട്ട് പിന്നിലിരുന്ന് ചിരിച്ച മുൻ കേന്ദ്രമന്ത്രി ഹർഷ് വർധനെതിരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനവും ഉയർന്നു.
ബി എസ് പി എംപിയ്ക്കെതിരെ ബിധൂരി രൂക്ഷമായ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കെ തൊട്ടുപിന്നിലിരുന്ന് ബിജെപി നേതാവ് ഹർഷ് വർധൻ ഊറിച്ചിരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയകളിലും പ്രതിഷേധം ഉയർത്തി.
കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് രമേഷ് ബിധൂരിയുടെ പ്രയോഗങ്ങൾ, കൂട്ടികൊടുപ്പുകാരൻ, ഭീകരവാദി, സുന്നത്ത് ചെയ്തവൻ, തുടങ്ങിയ പ്രയോഗങ്ങളാണ്. കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ ചെയറിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. പുതിയ പാർലമൻ്റ് മന്ദിരത്തിൽ ചന്ദ്രയാൻ ത്രീ വിജയത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഡൽഹിയിൽ നിന്നുള്ള ബി ജെ പി എം പിയുടെ പ്രയോഗം.
ബിഎസ്പി എംപി ഡാനിഷ് അലിയ്ക്കെതിരെയാണ് പാർലമെൻ്റിൽ വച്ച് രമേഷ് ബിധൂരി വിദ്വേഷ പ്രസ്താവന നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് രേഖകളിൽ നിന്ന് പരാമർശം നീക്കി. സ്പീക്കർ ഓം ബിർള ബിധൂരിയെ താക്കീത് ചെയ്തിരുന്നു. ഡാനിഷ് അലി സ്പീക്കറുടെ ഓഫിസിന് പരാതി നൽകിയപ്പോഴാണ് നടപടി.
“പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ താങ്കളുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ ഈ മഹത്തായ രാഷ്ട്രത്തിന്റെ ന്യൂനപക്ഷ അംഗമെന്ന നിലയിലും എംപി എന്ന നിലയിലും അതിയായി വേദനിക്കുന്നു”, സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ദാനിഷ് അലി പറഞ്ഞു.

വിവാദത്തിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലൂടെ ഹർഷ് വർധൻ വിശദീകരണവുമായി രംഗത്തുവന്നു. “ഇരുവരും പരസ്പരം തർക്കിക്കെ ഞാൻ ചിരിക്കുന്നത് കാണാം. എന്നാൽ, ഈ ബഹളത്തിനിടെ അവർ എന്താണ് പറഞ്ഞെതെന്ന് ഞാൻ കേട്ടില്ല എന്നതാണ് സത്യം എന്ന് അദ്ദേഹം അവകാശപ്പെട്ടു.
രമേഷ് ബിധൂരിയെ അറസ്റ്റ് ചെയ്യണമെന്ന് സി പി എം ആവശ്യപ്പെട്ടു. പ്രസംഗം എക്സിൽ പങ്ക് വെച്ചുകൊണ്ടാണ് ആവശ്യം. പവൻ കെഹ്ര, മഹുവ മൊയ്ത്ര എന്നിവരും പ്രതിഷേധവുമായി എത്തി.