ജനതാദള്‍ സെക്യുലര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകും. ജെഡിഎസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശന പ്രഖ്യാപനം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകളാണ് ബിജെപി വാഗ്ദാനം നൽകിയിട്ടുള്ളത്.
നേരത്തെ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നത്.
സഖ്യവും നിലപാടും വ്യത്യസ്തമെന്ന് അവകാശ വാദം
സഖ്യത്തെക്കുറിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നതായി കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ നിലപാടും വ്യത്യസ്തമാണെന്നായിരുന്നു കുമാരസ്വാമിയുടെ അന്നത്തെ പ്രതികരണം.

ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കര്‍ണ്ണാടകയിലെ മുതിര്‍ന്ന നേതാവായ ബിഎസ് യെദിയൂരപ്പയും നിലപാട് വ്യക്തമാക്കിയിരുന്നു. ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്നും കര്‍ണ്ണാടകയിലെ ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണം ജെഡിഎസിന് നല്‍കുമെന്നുമായിരുന്ന ഈ മാസം ആദ്യം യെദിയൂരപ്പയുടെ പ്രതികരണം.
നേരത്തെ തന്നെ നിയമസഭയില്‍ പലവിഷയങ്ങളിലും ബിജെപിയും ജെഡിഎസും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമാനനിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ബിജെപി-ജെഡിഎസ് സഖ്യം സംബന്ധിച്ച ചോദ്യങ്ങളോട് നേരത്തെ കുമാരസ്വാമിയും ദേവഗൗഡയും വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഒരുഘട്ടത്തില്‍ ബിജെപിയുമായുള്ള സഖ്യത്തെ ദേവഗൗഡ തള്ളുകയും ചെയ്തിരുന്നു.
കേരളത്തിൽ ഇടത് മുന്നണി
കേരളത്തിലെ ജെഡിഎസ് നേതൃത്വം ഇതോടെ പ്രതിരോധത്തിലായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് ജെഡിഎസ്. ഇടതുമുന്നണി മന്ത്രിസഭയിലും ജെഡിഎസ് അംഗമാണ്. കേന്ദ്രനേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്.