ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെയും പോലീസിൻ്റെയും അട്ടിമറി ശ്രമത്തിൽ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും സംഭവത്തിലെ വര്‍ഗീയത റിപ്പോർട്ടിൽ നിന്ന് മനപൂർവ്വം ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയര്‍ത്തി. കേസ് മുതിര്‍ന്ന ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും നിര്‍ദേശിച്ചു.
മതവിവേചനം തടയുന്നതിൽ സംസ്ഥാന സർക്കാർ പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടു
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ഉത്തരവ് പാലിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് പ്രഥമദൃഷ്ട്യാ പരാജയമുണ്ടെന്നും കോടതി കണ്ടെത്തി.
‘ആരോപണം ശരിയാണെങ്കില്‍ ഒരു വിദ്യാര്‍ഥിയെ മതത്തിന്റെ പേരില്‍ മറ്റുള്ള വിദ്യാര്‍ഥികളെ കൊണ്ട് അടിപ്പിക്കുന്നത് ഒരു അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും മോശമായ നടപടിയായിരിക്കും’, എന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തല്‍ എന്നിവർ പറഞ്ഞു.
രാജ്യം മുഴുവൻ പ്രചരിച്ച വീഡിയോ എഫ് ഐ ആറിൽ നിന്നും വിട്ടു കളഞ്ഞു
കുട്ടിയുടെ പിതാവിൻ്റെ ആദ്യ പരാതിയില്‍, അധ്യാപിക ഒരു പ്രത്യേക മതത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന കാര്യം വ്യക്തമാക്കിയിരുന്നു. നോണ്‍ കോഗ്നിസബിള്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്.
എന്നാൽ എഫ്ഐആറില്‍ ഈ പരാതി ഒഴിവാക്കിയതായി കോടതി കണ്ടെത്തി. എഫ്ഐആറില്‍ വീഡിയോയുടെ വിശദാംശങ്ങള്‍ മനപൂർവ്വം ഒഴിവാക്കിയതും കണ്ടെത്തി. സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നത് എന്ന് കോടതി ഞെട്ടൽ പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു.


