കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തുന്ന കേന്ദ്രം പൊലീസ് റെയിഡ് ചെയ്തു. സാഹസികമായി 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന ‘ഡെല്‍റ്റ കെ-9’ നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. കാക്കി കണ്ടാൽ കടിച്ചു കീറാൻ പരിശീലിപ്പിച്ച നായ്ക്കളെ മറികടന്നായിരുന്നു പൊലീസ് നടപടി.
ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു പരിശോധന. പോലീസിനെ കണ്ടതോടെ പട്ടികളെ അഴിച്ചിട്ട് പ്രതി റോബിന്‍ ജോര്‍ജ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
നായപരിശീലന കേന്ദ്രം എന്ന് വിശേഷണം, നായ്ക്കളുടെ കാവലിൽ സിനിമാറ്റിക് ഇടപാട് കേന്ദ്രം

കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ് ഒന്നരവര്‍ഷമായി ഇവിടെ ഇടപാട് തുടരുന്നു. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13-ഓളം നായ്ക്കളാണ് ഇയാൾക്ക് സ്വന്തമായി ഉണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിൻ്റെ ലഹരിക്കച്ചവടവും.
കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. റോബിന്‍ ജോര്‍ജിന്റെ നായ പരിശീലനകേന്ദ്രത്തില്‍ രാത്രിയും പുലര്‍ച്ചെയും പുറത്തുനിന്ന് പലരും എത്താറുണ്ടെന്നാണ് സമീപവാസികള്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാള്‍ക്ക് പരിസരവാസികളുമായി ബന്ധമൊന്നുമില്ല. ഏതുംസമയത്തും പട്ടികളെ അഴിച്ചുവിടുന്നതിനാല്‍ ആര്‍ക്കും വീട്ടുവളപ്പില്‍ കയറാനാകില്ല.
പട്ടിയെ പരിശീലനത്തിന് ഏല്‍പ്പിക്കാനാണ് പുറത്തു നിന്നുള്ളവർ വരുന്നതെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം വീട് വളഞ്ഞ് റെയ്ഡ് നടത്തിയതോടെയാണ് ലഹരിക്കച്ചവടമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.
സിനിമാറ്റിക് അന്തരീക്ഷത്തിലാണ് വീടും പരിസരവും. ചുമരിലാകെ പലനിറത്തിലുള്ള ചിത്രങ്ങളാണ്. തന്റെ സ്വന്തം ചിത്രവും ഇയാള്‍ ചുമരില്‍ വരച്ചിട്ടുണ്ട്. നായ്ക്കളെ പരിശീലിപ്പിക്കുന്ന വിവിധ വീഡിയോകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.
ഒന്നരവര്‍ഷം മുന്‍പ് റോബിനും ഭാര്യയും ചേര്‍ന്നാണ് ഈ വീടും സ്ഥലവും വാടകയ്ക്ക് എടുത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതാനുംദിവസങ്ങളായി റോബിന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.


