കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സും അറസ്റ്റില്‍. ചോദ്യംചെയ്തശേഷമാണ് ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്തത്.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന് പിന്നാലെയാണ് ജിൽസിനെയും അറസ്റ്റ് ചെയ്യുന്നത്.
കേസില്‍ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും ജിൽസ് ആരേപിച്ചിരുന്നു. സി.പി.എം. നോമിനിയായാണ് താന്‍ ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ വായ്പാത്തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇ.ഡി. കണ്ടെത്തിയിരുന്നു. വെളപ്പായ സതീശന്‍, പി.പി. കിരണ്‍ എന്നിവര്‍ക്ക് കൂട്ടുനത് ബിജു കരീം, സി.കെ. ജില്‍സ് എന്നിവരാണെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തലും ഉണ്ടായിരുന്നു.


