ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതോടെ കടുത്ത മുന്നറിയിപ്പുമായി എം എം മണി. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന ദൗത്യ സംഘത്തെ തുരത്തി ഓടിക്കും എന്നാണ് മുന്നറിയിപ്പ്.
പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് സർക്കാർ ഉത്തരവ്. ജില്ലാ കളക്ടർക്ക് പുറമെ സബ് കളക്ടറും ആർ.ഡി.ഒയും ഉൾപ്പെട്ടതാണ് സംഘം.
മൂന്നാർ ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലെന്ന് എം.എം. മണി എം.എൽ.എ. പറഞ്ഞു. കാലങ്ങളായി കുടിയേറി കുടിൽകെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരുടേയും മെക്കിട്ട് കേറാൻ അനുവദിക്കില്ല. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാൽ അവരെ തുരത്തും. ടാറ്റയുടേയും ഹാരിസൺ മലയാളത്തിന്റേയും കൈയേറ്റമാണ് പരിശോധിക്കേണ്ടതെന്നും എം.എം. മണി ഉറപ്പിച്ച് പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കാൻ ജില്ലാ പോലീസ് മേധാവി മതിയായ സുരക്ഷ ഒരുക്കണം. വനം, പൊതുമരാമത്ത്, തദ്ദേശ ഭരണവകുപ്പുകൾ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.


