Friday, February 20, 2026

ആർ രാജഗോപാൽ ഇനി അറ്റ് ലാർജ്, ആരാണ് രാജഗോപാലിനെ ലക്ഷ്യം വെക്കുന്നത്

ആർ.രാജഗോപാലിനെ ദി ടെലിഗ്രാഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റിയത് ചർച്ചയാവുകയാണ്. പകരം സങ്കർഷൻ ഠാക്കൂർ എഡിറ്ററാകും എന്നാണ് പ്രത്ര മാനേജ്മെൻ്റിൻ്റെ അറിയിപ്പ്. മലയാളിയായ രാജഗോപാൽ ഇനി പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് എന്ന പദവിയാണ് വഹിക്കുക. രാജഗോപാലിനെ പ്രമോട്ട് ചെയിരിക്കുകയാണെന്ന് പത്രത്തിന്റെ സി.ഇ.ഒ പറയുന്നു. എഡിറ്റർ അറ്റ് ലാർജ് എന്ന പദവി തന്നെ വിവിധ തലത്തിൽ ചോദ്യങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനാധിപത്യ വീഴ്ചകളെ കഠിനമായ ഭാഷയിൽ വിമർശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയൽ നയത്തിൽ നിർണായക പങ്കാണ് രാജഗോപാൽ വഹിച്ചിരുന്നത്. വാർത്തകളുടെ മർമ്മം തൊട്ട തലക്കെട്ടുകൾ ടെലിഗ്രാഫ് പത്രത്തിന്റെ സവിശേഷതയാണ്.

2014ൽ ആദ്യം അധികാരമേറ്റ ശേഷം അഞ്ച് വർഷം മാധ്യമങ്ങളെ കാണാൻ തയാറാവാതിരിക്കുകയും ഒടുവിൽ 1487 ദിവസത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മിണ്ടാതിരിക്കുകയും ചെയ്തതിനെ നോ ഹോൺ സി​ഗ്നലിട്ട് വിമർശിച്ചതും മണിപ്പൂരില്‍ സംഘര്‍ഷത്തിൽ മൗനം തുടർന്ന മോദി ഒടുവില്‍ 79 ദിവസത്തിന് ശേഷം പ്രതികരിച്ചപ്പോൾ ‘മുതലക്കണ്ണീര്‍’ എന്ന് വിശേഷിപ്പിച്ചതും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ ‘2023 ബിസി’ എന്ന് വിശേഷിപ്പിച്ചതുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തലക്കെട്ടുകളിൽ ചിലത് മാത്രം.

പുതിയ എഡിറ്റർ സങ്കർഷൻ ഠാക്കൂറും മുതിർന്ന മാധ്യമ പ്രവർത്തകനാണ്. ആനന്ദബസാര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ദി ടെലിഗ്രാഫ് പത്രം.

ഗോധി ജേർണലിസം പ്രവണതയാവുമ്പോൾ

Prameela Govind

മുതിർന്ന മാധ്യമ പ്രവർത്തക പ്രമീളാ ഗോവിന്ദ് പ്രതികരിക്കുന്നു

ടിയന്തരാവസ്ഥക്ക് ശേഷം 1982 ലാണ് ടെലിഗ്രാഫ് കൊൽക്കത്തയിൽ നിന്ന് ആരംഭിക്കുന്നത്. വർഷങ്ങളായി ടെലിഗ്രാഫിൽ കോളം എഴുതുന്ന വ്യക്തി എന്ന നിലക്ക് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ പത്രത്തെ പറ്റി അടുത്തിടെ പറഞ്ഞത് എല്ലാ കാലത്തും രാഷ്ട്രിയമായോ സാമ്പത്തികപരമായോ സാമൂഹികപരമായോ യാതൊരു വിധ സമ്മർദ്ദങ്ങൾക്കുമടിപ്പെടാതെ പംക്തികൾ സ്വീകരിക്കുന്നിടമെന്നാണ്. അതിന് കാരണമായി അദ്ദേഹം പറയുന്നത് പത്രത്തിന്റെ സ്ഥാപക എഡിറ്റർ ഇൻ ചീഫും ഉടമയുമായ അവിക് സർക്കാറിന്റെ നിലപാടുകളാണ് എന്നാണ്. രാജ്യസഭ അംഗത്വമോ മന്ത്രി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ആഗ്രഹിക്കാത്ത നിലപാടുകളുള്ള ഇന്ത്യയിലെ ഏക എഡിറ്ററോ/ മാദ്ധ്യമ സ്ഥാപനത്തിന്റെ ഉടമയോ അദ്ദേഹമായിരുന്നു എന്നതാണ്.

ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള മാദ്ധ്യമ ഉടമയും മാദ്ധ്യമ പ്രവർത്തകരിൽ പ്രധാനിയും ആണ് അവിക് സർക്കാർ.1945 ൽ അവികിന്റെ മുത്തച്ഛൻ പ്രഫുല്ല കുമാർ സർക്കാറാണ് ആനന്ദ് ബസാർ പത്രിക ആരംഭിക്കുന്നത്. അടിയന്തരാവസ്ഥക്ക് എതിരെ ആനന്ദ് ബസാർ പത്രിക ശക്തമായ നിലപാട് എടുത്തിരുന്നു. 1982 മുതൽ ആനന്ദ് ബസാർ പത്രികയും ടെലിഗ്രാഫും അവികിന് കീഴിലായിരുന്നു. 2016 ലാണ് അവിക്ക് സർക്കാർ ABP Pvt ltd ന്റെ ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് വൈസ് ചെയർമാൻ ആകുന്നത്. 2020 ൽ PTI യുടെ ചെയർമാനും ആയി

ടെലിഗ്രാഫിന്റെ തുടക്കത്തിൽ എഡിറ്ററായിരുന്ന മറ്റൊരാൾ 2016 മുതൽ 2018 വരെ എൻ ഡി എ സർക്കാരിലെ കേന്ദ്ര മന്ത്രിയായിരുന്ന കോൺഗ്രസിൽ നിന്ന് ബി ജെ പി യിലേക്ക് പോയ എം ജെ അക്ബറാണ്.

ചരിത്രത്തിൽ നിന്ന് ഇനിയും കൗതുകരമായ പല വസ്തുതകളും കൂടി കൂട്ടി വെക്കുമ്പോഴെ ഇന്ത്യൻ മാദ്ധ്യമ രംഗത്തിന്റെ നിലവിലെ അവസ്ഥകൾ എല്ലാ അർത്ഥത്തിലും മനസ്സിലാക്കി പൂരിപ്പിക്കാനാവു.പക്ഷെ കഴിഞ്ഞ പത്ത് വർഷം ഒരു പത്രം നിരന്തരം ദിവസവും ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറയുക എന്നത് ചെറിയ കാര്യമല്ല.

2019 ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൊൽക്കൊത്തയിൽ വെച്ചാണ് ഞാൻ ആദ്യമായി രാജഗോപാൽ സാറിനെ കാണുന്നത്. ടെലിഗ്രാഫിന്റെ ഓഫീസിൽ എത്തി രാജഗോപാൽ സാറിനെ കാണുമ്പോൾ ചോദിച്ചത്, അറിയാൻ ആഗ്രഹമുണ്ടായിരുന്നത് ഒറ്റ കാര്യമാണ്. ആരാണ് ഈ വമ്പൻ ‘ഹെഡ്സ് ‘ ന്റെ മാസ്റ്റർ ബ്രെയ്ൻ എന്ന്. അതൊരു ഗ്രൂപ്പ് എഫർട്ട് ആണ് എന്നായിരുന്നു മറുപടി.

ആർ രാജഗോപാൽ ടെലഗ്രാഫ് ഓഫീസിൽ തൻ്റെ തക്കെട്ടുകളുടെ പശ്ചാത്തലത്തിൽ

അദ്ദേഹത്തിന്റെ ചുറ്റും കണ്ട ഡെസ്കും വല്ലാത്ത അത്ഭുതമായിരുന്നു. ദുബായിലും ഡൽഹിയിലും നാട്ടിലുമായി ഞാൻ അന്ന് വരെ കണ്ട ഒരു പത്ര സ്ഥാപനത്തിന്റെയും ദൃശ്യങ്ങളോട് സാമ്യം തോന്നിയില്ല. അവിടെയുള്ള ഓരോ ജേർണലിസ്റ്റിനും അദ്ദേഹം അത്രയും പ്രിയപ്പെട്ട എഡിറ്ററായിരുന്നു എന്ന് അന്ന് ബോദ്ധ്യപ്പെട്ടതാണ്. നിലപാടുകൾ ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല അത് തുറന്ന് പറയാനും മറ്റുള്ളവർക്ക് നിലപാടെടുക്കാനുമുള്ള ഊർജ്ജം പകർന്ന് നൽകാനും അദ്ദേഹത്തിന് സാധിക്കും .

അതിവേഗം വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന എഡിറ്റർമാരുടെ നിരയിലെ അവസാനത്തെ കണ്ണിയാണ് അദ്ദേഹം. പത്ത് വർഷം ഒപ്പം നിന്ന മാനേജ്മെമെന്റിന് ഇനി നിലപാട് മാറ്റേണ്ടി വരുന്നതിൽ അത്ഭുമില്ല. 2024 സംഘപരിവാറിന് അത്ര കണ്ട് നിർണ്ണായകമാണ്. എന്നാൽ രാജ്യത്തിനും അങ്ങിനെ തന്നെ എന്നുള്ളിടത്താണ് നട്ടെല്ല് വളയാത്ത, ‘കുനിയാൻ പറയുമ്പോൾ മുട്ടിൽ’ ഇഴയാത്ത മാദ്ധ്യമ പ്രവർത്തനത്തിന്റെ പ്രസക്തി. അതിന് ശക്തിയാകാൻ തക്ക മാനേജ്മെമെന്റുകളില്ല എന്നത് മറ്റൊരു യാഥാർത്ഥ്യവും. അടിയന്തരാവസ്ഥയല്ല സംഘപരിവാർ ഭരണത്തിലെ ഫാസിസമെന്ന് തിരിച്ചറിയണം. നേരിടാനുള്ള ആയുധങ്ങളും വഴിയും സാഹചര്യവും വേറെയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...