സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന് തുടർച്ചയായി ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. എന്നാൽ ഇവരുടെ ഉദ്യോഗങ്ങളിലെയും മറ്റും പ്രാതിനിധ്യം വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
13 കോടിയിൽ അധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ബിഹാർ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയാണ് ഒ.ബി.സി. എന്ന് വേർതിരിച്ച് കണക്കാക്കിയിട്ടുള്ളത്. അവർ മൊത്തം സംസ്ഥാന ജനസംഖ്യയുടെ 63.12 മാനം വരും.
സ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ ആണ്. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടിക വർഗ്ഗവും എന്നാണ് സെന്‍സസ് റിപ്പോര്‍ട്ട് .
ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം. യാദവര്‍ 14 ശതമാനം എന്നിങ്ങനെയാണ് കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍-.0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനം വരും.
ഒബിസി സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതുള്‍പ്പടെ ജാതിസെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടപടി.
ജാതി സംവരണത്തിനും ജാതി സെന്‍സസിനും ഇന്ത്യയില്‍ വലിയ പഴക്കമുണ്ട്. 1891ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സെന്‍സസ് ആരംഭിച്ചപ്പോഴേ അതില്‍ ജാതി കോളം ഉണ്ടായിരുന്നു. 1931 വരെ അത് തുടരുകയും ചെയ്തിരുന്നു. 1953ല്‍ രാജ്യത്ത് ആദ്യമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനായി നിയോഗിച്ച കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് 1961ലെ സെന്‍സസില്‍ ജാതി കണക്കെടുക്കണമെന്നായിരുന്നു.
സുപ്രീം കോടതി ശരിവെച്ച കണക്കെടുപ്പ്
ജാതി സെന്‍സസ് നടത്താതെ സംവരണം എങ്ങനെ നിര്‍ണയിക്കുമെന്ന് ചോദിച്ചുകൊണ്ടാണ് ബിഹാറിലെ ജാതി സെന്‍സസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. സെന്‍സസ് കേന്ദ്ര വിഷയങ്ങളുടെ പട്ടികയില്‍ വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ വിജ്ഞാപനം തെറ്റാണെന്നുമായിരുന്നു ജാതി സെന്‍സസിനെതിരായ ഹരജിയില്‍ ബോധിപ്പിച്ചിരുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ള പെറ്റീഷനാണ് ഹരജിക്കാര്‍ ജാതി സെന്‍സസിനെതിരായി ഫയല്‍ ചെയ്തതെന്നാണ് പരമോന്നത കോടതി നിരീക്ഷിച്ചത്. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണെന്ന ഹരജിക്കാരുടെ വാദത്തെ കോടതി തള്ളിക്കളഞ്ഞിരുന്നു. പിന്നാക്ക ജാതി നിര്‍ണയം സംവരണം നടപ്പാക്കുന്നതിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണെന്ന് പരമോന്നത കോടതി വിധിയില്‍ എടുത്തു പറയുകയും ചെയ്തു.
രാഹുലിനെയും മറികടന്ന്
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ് ആയിരിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് എത്ര ദലിതരും പിന്നാക്കക്കാരും ഗോത്ര വർഗക്കാരുമുണ്ടെന്ന് ചോദിച്ചപ്പോൾ ആർക്കും അതിന് ഉത്തരമില്ല. ഇതിന് പരിഹാരമുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ജൻ ആക്രോശ് യാത്ര’യിലാണ് രാഹുൽ വാഗ്ദാനം നൽകിയത്.

മണ്ഡൽ വിരുദ്ധ കലാപകാലം പിന്നിടുമ്പോൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിലും ക്വാട്ടയിലും കേന്ദ്രീകരിച്ച് പ്രതിപക്ഷ ഐക്യം രൂപീകരിക്കപ്പെടുകയാണ്. ജെഡിയു, സമാജ്‌വാദി പാർട്ടി, ആർജെഡി എന്നിവയ്ക്ക് പിന്നാലെ കോൺഗ്രസും ജാതി സെൻസസ് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ കോലാർ റാലിയിൽ 2011ലെ ജാതി സെൻസസ് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസില്‍ തെറ്റുള്ളതിനാല്‍ ജോലി, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ്, സംവരണം എന്നിവക്ക് ഇതിനെ ആശ്രയിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നത്.
ബിഹാറിലെ ജാതി സെന്‍സസ് ദേശീയ രാഷ്ട്രീയത്തിലും വിവിധ സംസ്ഥാനങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കും. സംസ്ഥാന അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. ഈ സംസ്ഥാനങ്ങളിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ ഇതിനായി ശബ്ദമുയര്‍ത്താനുള്ള സാധ്യതയുണ്ട്. ബി ജെ പിക്ക് ഇപ്പോള്‍ ഭൂരിപക്ഷമുള്ള യു പിയില്‍ പോലും പാര്‍ട്ടിക്കകത്ത് നിന്ന് ജാതി സെന്‍സസിന് വേണ്ടി ശക്തമായ ആവശ്യം ഉയര്‍ന്നു വരികയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ജാതി സെന്‍സസ് നടപ്പാക്കാനുള്ള ബിഹാര്‍ തീരുമാനം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും.
ജാതി വീണ്ടും നൈതിക ചോദ്യങ്ങളുമായി പരസ്യപ്പെടുന്നു
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷം തങ്ങളുടെ പ്രധാന മുദ്രാവാക്യമായി “സാമൂഹിക നീതി” എന്ന ആവശ്യം ഉയർത്തിയേക്കും. സുപ്രീം കോടതിയുടെ അംഗീകാരത്തോടെ സംസ്ഥാനത്ത് ജാതി സർവേ ആരംഭിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇതിന് തുടക്കം കുറിച്ചത്. വരാനിരിക്കുന്ന സെൻസസിനൊപ്പം ജാതി വിവരങ്ങൾ കൂടി ശേഖരിക്കാൻ മഹാരാഷ്ട്രയും ഒഡീഷയും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് അജിത് പവാർ ബീഹാറിലെ പോലെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു.
യുപിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജാതി സെൻസസ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനായി യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രിയും പ്രധാന ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ ഈ ആവശ്യത്തെ പിന്തുണക്കുന്നുണ്ട്.
കാലികമായി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏപ്രിൽ 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അത്തരം ഡാറ്റയുടെ അഭാവത്തിൽ അർത്ഥവത്തായ സാമൂഹിക നീതിയും ശാക്തീകരണ പരിപാടികളും അപൂർണ്ണമാണെന്ന് കത്തിൽ കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

സവർണ്ണ സിംഹാസനങ്ങളെ ആര് തൊട്ടു തീണ്ടും
2001ല്‍ വാജ്പയ് സര്‍ക്കാര്‍ ജാതി സെന്‍സസ് എടുക്കുമെന്ന് പാര്‍ലിമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. 2011ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് എടുത്തെങ്കിലും ഇതുവരെ അത് പ്രസിദ്ധപ്പെടുത്താന്‍ ഒരു സര്‍ക്കാറും തയ്യാറായില്ല.
1931ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ അപൂര്‍ണമായ ജാതി സെന്‍സസ് അല്ലാതെ മറ്റൊരു ആധികാരിക രേഖകളും ഇല്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പിന്നാക്ക ജനവിഭാഗങ്ങള്‍ ഏതൊക്കെയാണ് എന്നതിനെ സംബന്ധിച്ചും അതിന്റെ ആധികാരികമായ കണക്കുകളെ സംബന്ധിച്ചും ഇപ്പോഴും അവ്യക്തമായ ചിത്രമാണ് രാജ്യത്തുള്ളത്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാസാഹിനി കേസ് വിധിയില്‍ രാജ്യത്ത് പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും കോളജ് അഡ്മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്.
ഭൂരിപക്ഷമായ ഹിന്ദുമതത്തിലെ തന്നെ 70 ശതമാനത്തോളം പേര്‍ പിന്നാക്ക വിഭാഗത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗത്തെയും കൂടി കൂട്ടിയാല്‍ മൊത്തം ജനസംഖ്യയില്‍ ഇത് ഏതാണ്ട് 80 ശതമാനത്തോളം വരുമെന്നാണ് മറ്റൊരു കണക്ക്.



