ഫോക്‌ലോർ അവാർഡു ജേതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (75 ) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ സ്വകാര്യ ആശുപത്രിയിൽ രോഗബാധയാൽ ആശുപത്രി എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരിച്ചു
വെങ്കിടങ്ങ് നടുവത്ത് ശങ്കരന്റെയും കാളിയുടെയും മകനാണ്. കലാഭവൻ മണി ആലപിച്ചിരുന്നതുൾപ്പടെ നിരവധി നാടൻപാട്ടുകളുടെയും രചയിതാവാണ്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്.

മീനാക്ഷീ കല്യാണത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ എലവത്തൂര്‍ കായലിന്‍റെ തുടങ്ങിയ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമായിരുന്നു. ചന്ദ്രോത്സവം, ഉടയോന്‍, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങളിലും പാട്ടുകള്‍ എഴുതി. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കല്ലേം മാലേം പിന്നെ ലോലാക്കും ആണ് ആദ്യ ആല്‍ബം. ഈ ആല്‍ബത്തിലൂടെയാണ് കലാഭവന്‍ മണിയുടെ ശ്രദ്ധയിലേക്കും അറുമുഖന്‍ വെങ്കിടങ്ങ് എത്തുന്നത്. പിന്നീട് വന്നത് ആസ്വാദകര്‍ എന്നും നെഞ്ചേറ്റുന്ന നിരവധി ഗാനങ്ങള്‍.
ഭാര്യ അമ്മിണി. മക്കൾ സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.


