പാലക്കാട് വണ്ടാഴിയില്‍ പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്സി (63) ആണ് മരിച്ചത്. രാവിലെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്സിയെ കണ്ടെത്തുകയായിരുന്നു.
ഒറ്റക്ക് താമസിക്കുന്ന ഗ്രെയ്സി കൃഷി ചെയ്യുന്നുണ്ട്. സ്വന്തം കൃഷിയിടത്തില്‍ പന്നിയെ പിടികൂടുന്നതിനായി കെണിവെച്ചപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക വിവരം. വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മീന്‍ വില്‍ക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.
ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കരിങ്കരപുള്ളിയില്‍ രണ്ട് യുവാക്കള്‍ പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍പെട്ട് മരിച്ചിരുന്നു. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് മരിച്ചത്. പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് യുവാക്കള്‍ വൈദ്യുതി കെണിയില്‍ കുടുങ്ങിയത്. സ്ഥലമുടമ അനന്തൻ പന്നിക്ക് വെച്ച കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചത്. തെളിവ് നശിപ്പിക്കാൻ വേണ്ടി ഇയാള്‍ യുവാക്കളുടെ വയര്‍ കീറിയശേഷം മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ടത് വാർത്തയായിരുന്നു.
പാലക്കാട് ജില്ലയില്‍ പന്നികളെ പിടികൂടുന്നതിനായി വെക്കുന്ന വൈദ്യുതി കെണിയില്‍പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇതില്‍ ഏറ്റവും ഒടുവിലായാണിപ്പോള്‍ വയോധികയുടെ മരണം. മൃഗശല്യം കാരണം ഇത്തരം മേഖലകളിൽ കാർഷിക ജീവിതം അസാധ്യമായി തുടങ്ങുകയാണ്.


