ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻ ടീമുകളുടെ ഊഴം. ലോകജേതാക്കളായ അര്‍ജന്റീന വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-ന് പാരഗ്വായെ നേരിടും. രാവിലെ ആറിന് ബ്രസീല്‍ വെനസ്വേലയുമായി ശക്തി പരീക്ഷണത്തിന് ഇറങ്ങും.
സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ല. ടീമിനൊപ്പം പരിശീലനം നടത്തിയതായി അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി വ്യക്തമാക്കി. കളിക്കുമോ എന്നത് വ്യക്തമല്ല.
യു.എസ്. ഓപ്പണ്‍ കപ്പ് ഫൈനലില്‍ മെസ്സിയില്ലാതെയിറങ്ങിയ മയാമി തോറ്റിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ താരം സിന്‍സിനാറ്റിക്കെതിരായ മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. സെപ്റ്റംബര്‍ മൂന്നിന് ശേഷം മെസ്സി ക്ലബ്ബിനുവേണ്ടി വെറും 37 മിനിറ്റ് മാത്രമാണ് കളിച്ചത്.
അര്‍ജന്റീന ബൊളീവിയയെ അവരുടെ നാട്ടില്‍ 3-0ത്തിന് തോല്‍പ്പിച്ചിരുന്നു. ജൂലിയന്‍ അല്‍വാരെസ്, നിക്കോളാസ് ഗോണ്‍സാലെസ്, എയ്ഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡിപോള്‍ തുടങ്ങിയവരും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചേക്കും. മത്സരങ്ങള്‍ ഫിഫ പ്ലസില്‍ തത്സമയം കാണാം.
യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബ്രസീല്‍ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പെറുവിനെതിരേ വിജയം നേടി. എങ്കിലും മികവുകൾ ഒന്നും പിറക്കാത്ത ഗെയിം ആയിരുന്നു. 90-ാം മിനിറ്റില്‍ മാര്‍കിന്യോസാണ് സ്‌കോര്‍ ചെയ്തത്. നെയ്മര്‍, റിച്ചാലിസണ്‍, റഫീന്യ, കാസെമിറോ തുടങ്ങിയ പ്രമുഖതാരങ്ങള്‍ കളത്തിലുണ്ടായിട്ടും ഗോളടിക്കാന്‍ അവസാനമിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ആദ്യകളിയില്‍ ബൊളീവിയയെ 5-1ന് തോല്‍പ്പിച്ചു എന്നതാണ് മാനം കാത്തത്. അന്ന് റോഡ്രിഗോ, നെയ്മര്‍ എന്നിവര്‍ ഇരട്ടഗോള്‍ നേടി.
