നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക.
മുഖ്യമന്ത്രിക്ക് എതിരെ ടെലിവിഷൻ താരം
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ടെലിവിഷനിൽ രാമായണിലെ ഹനുമാൻ വേഷത്തിൽ തിളങ്ങിയ നടനാണ്.
ഉത്തം കുമാര്‍ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂര്‍നഗര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. രാജസ്ഥാനിലെ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.