ലോകത്തെ ഞെട്ടിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു
അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഘര്‍ഷമേഖലയില്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തിവരികയാണെന്ന് വീറ്റോ ചെയ്ത നടപടിയെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ന്യായീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ നയതന്ത്രനീക്കങ്ങള്‍ ഫലം കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഇത് സംബന്ദിച്ച ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന്റെ വിശദീകരണം. പ്രമേയം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെന്നും ലിന്‍ഡ പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള റഷ്യന്‍ പ്രമേയം ഇതിന് മുന്‍പ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തള്ളിയിരുന്നു. അതേ സമയം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ആ പ്രമേയം പൂര്‍ണമായി കുറ്റപ്പെടുത്തിയിരുന്നില്ല.
അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്. ഇസ്രയേലിന് എതിരായ എല്ലാ നീക്കത്തെയും യുഎന്‍ രക്ഷാ സമിതിയില്‍ അമേരിക്ക എതിര്‍ത്തു വരുകയാണ്. 9 വോട്ട് ഉണ്ടെങ്കില്‍ മാത്രമേ രക്ഷാസമിതിയില്‍ ഏതെങ്കിലും പ്രമേയം പാസാവൂ, അതേസമയം, വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയും വേണം.
ആശുപത്രി ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ്
ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം.
”ഞാന്‍ മനസ്സിലാക്കിയതു വച്ച് അതിനു പിന്നില്‍ നിങ്ങളല്ല, അത് അവരുടെ പണിയാണ്” – ബൈഡന്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എങ്ങനെയാണ് സ്‌ഫോടമുണ്ടായതെന്ന് അറിയാത്ത ഒരുപാട് ആളുകള്‍ പുറത്തുണ്ടെന്ന് ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു
ജെറുസലേം കേന്ദ്രമായുള്ള ആംഗ്ലിക്കൻ ചർച്ചിന്റെ കീഴിൽ വർഷങ്ങളായി ഗാസയിൽ പ്രവർത്തിക്കുന്ന അൽ അഹ്‍ലി അറബ് ആശുപത്രിയാണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് അറബ് ലോകത്ത് പ്രതിഷേധം കനക്കുകയാണ്. ആശുപത്രിയിൽ ഇസ്രയേൽ ബോംബിടുകയായിരുന്നുവെന്ന് പലസ്തീൻ ആരോപിക്കുന്നു.
എന്നാൽ എന്നാൽ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇസ്രയേൽ വാദം.


