ഹമാസ് ആക്രമണത്തിന് തുടർച്ചയായുള്ള ഇസ്രയേൽ യുദ്ധം ചർച്ച ചെയ്യാൻ ഈജിപ്തിലെ കെയ്റോവിൽ അറബ് ഉച്ചകോടി തുടങ്ങി. പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
ഖത്തർ, യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഇറാഖ്, സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തിൽ ഒത്തു ചേരുന്നത്. ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ, ജർമനി, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുക്കുന്നുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും കെയ്റോയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ്.
അതേ സമയം ഇസ്രയേൽ പ്രതിനിധികൾ ആരും ഇല്ലാത്ത ഈ യോഗം എന്തിന് എന്ന ചോദ്യം ഉയർന്നു. അമേരിക്കയിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല.
യുദ്ധം മൂർച്ചിക്കുന്നതിനിടെ ഇസ്രായേലിന് വൻ സാമ്പത്തിക സഹായ വാഗ്ദാനവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. 105 ബില്യൺ ഡോളറാണ് ( 1.17 ലക്ഷം കോടി രൂപ ) ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. പ്രതിരോധത്തിന് എന്ന പേരിലാണ് ഫണ്ടിങ്.
ഇസ്രയേൽ – പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎ സ് അനുവദിച്ചതെന്നും ശ്രദ്ധേയം. അമേരിക്കയുടെ സഖ്യകക്ഷികൾക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങൾക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ നിരീക്ഷിച്ചു.


