മദ്യപിച്ച് ബഹളമുണ്ടാക്കിയതായുള്ള കേസിൽ നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ച് വരുത്തി. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്‌ലാറ്റിലേക്ക് വരുത്തിയിട്ടുണ്ട് എന്നാണ് പൊലീസ് റിപ്പോർട്ട്.
ഇത്തവണ ഫ്‌ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തി എന്ന് പൊലിസ് പറയുന്നു. പരാതി നൽകാനാണ് എത്തിയത് എന്നാണ് വിനായകന്റെ വിശദീകരണം.
വിനായകന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ പോലീസ് അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത് എന്നാണ് പൊലീസ് നിലപാട്


