സിനിമാ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. പത്ര പ്രവർത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല. വനിത കമ്മീഷൻ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു.
പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദേശം നൽകും. ഈ മാസം 31നു കോട്ടയത്ത് വെച്ച് പബ്ലിക് ഹിയറിങ് നടത്തുമെന്നും സതീദേവി പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തകയും പൊലീസിലും പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. പരാതി നടക്കാവ് പൊലീസിന് കൈമാറി. പരാതിക്കടിസ്ഥാനമായ സംഭവം കോഴിക്കോട് വെച്ചായിരുന്നു.
സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നാണ് പറഞ്ഞത്. തോന്നൽ അല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു.