ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിൻ്റെ തൊണ്ടയില്‍ പറ്റിപ്പിടിച്ച കൊമ്പന്‍ചെല്ലി വണ്ടിനെ കണ്ടെത്തി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ തൊണ്ടയിലാണ് കൊമ്പന്‍ചെല്ലി Asiatic rhinoceros beetle വണ്ടിനെ കണ്ടെത്തിയത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് ചികിത്സ നൽകി എങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടില്ല. സംശയം തോന്നി എന്‍ഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പന്‍ചെല്ലി വണ്ട് തൊണ്ടയില്‍ കുടുങ്ങിയത് മനസ്സിലാക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല.പനിയോ മറ്റ് അസുഖങ്ങളോ കുഞ്ഞിനുണ്ടായിരുന്നില്ല. തനിയെ എന്തെങ്കിലും വായിലേക്ക് ഇടാനുളള സാധ്യതയും ഉണ്ടായിരുന്നില്ല.
ഇതിനാല്‍ തന്നെ ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമെന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീട് ക്ലിനിക്കില്‍നിന്ന് ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടത്തിയ പ്രാഥമിക ചികിത്സയില്‍ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ മാറ്റം വന്നില്ല.
ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എന്‍.ടി. വിഭാഗവും സംയുക്തമായി കുട്ടിയുടെ തൊണ്ടയില്‍ നിന്നും വണ്ടിനെ പുറത്തെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ വണ്ട് അകത്തുപോയതെന്നാണ് നിഗമനം.