ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രണയം നടിച്ച് എത്തിച്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികൾക്കും കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ യുവാക്കളാണ് കേസിലെ പ്രതികള്‍. ഇതിൽ ഷിബുവിന് 30 വർഷം തടവും മറ്റ് മൂന്നു പേർക്ക് ജീവപര്യന്തവുമാണ് തടവ് ശിക്ഷ. നാദാപുരും അതിവേഗ പോക്സോ കോടതിയുടെതാണ് വിധി.
തെക്കേപറമ്പത്ത് സായൂജ് ആണ് ഒന്നാം പ്രതി, ഷിബു രണ്ടാം പ്രതിയാണ്. മറ്റ് രണ്ടു പേരും മൂന്നും നാലും പ്രതികൾ. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ സായൂജ് പ്രണയം നടിച്ച്ജാ നകിക്കാട്ടിലെത്തിച്ചു. ശീതളപാനീയത്തില്‍ ലഹരി നല്‍കി പീഡിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
അബോധാവസ്ഥയിലായ കുട്ടിയെ ഇവര്‍ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ആദ്യനാളുകളില്‍ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. മാനസികമായി തകർന്ന കുട്ടി പുഴയിൽ ചാടി മരിക്കാനും ശ്രമിച്ചു. ഇതിനു പിന്നാലെയാണ് പൊലീസിൽ പരാതി എത്തുന്നത്. ഒരു മാസത്തിന് ശേഷമാണ് പരാതി പോലീസിന് മുന്നിലെത്തുന്നത്. നാദാപുരം എ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്.
പോക്‌സോ. എസ്.സി.-എസ്.ടി ആക്ടുകൾ
ഒന്നാം പ്രതി 1,75000 രൂപ പിഴയും രണ്ടാം പ്രതി ഒരു ലക്ഷം രൂപയും മൂന്നും നാലും പ്രതികള്‍ 1,50000 വീതവും പിഴ അടയ്ക്കണം. പോക്‌സോ. എസ്.സി.-എസ്.ടി ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.


