സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാർ നൽകുന്ന എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്. കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു.
കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 1935-ലാണ് ഡോ. എസ്.കെ വസന്തന്‍ ജനിച്ചത്. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സര്‍വകലാശാലയില്‍ നിന്നും രുദാനന്തരബിരുദത്തിനുശേഷം ഡോക്ടറേറ്റ് നേടി. മുപ്പത്തിയഞ്ച് വര്‍ഷക്കാലം കാലടി ശ്രീശങ്കര കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും അധ്യാപകനായി.
എന്റെ ഗ്രാമം, എന്റെ ജനത, അരക്കില്ലം എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധ നേടി.
ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു വസന്തന്‍മാഷ് കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്ന് പുരസ്കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു. ചരിത്രവും സംസ്കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താന്‍ ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്നുകൂടിയാണ് കേരള സംസ്കാരചരിത്രനിഘണ്ടു.