തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത പ്രതി മുസ്തഫയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസ് കണ്ടെത്തൽ.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.

കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാര്‍(25) കാരക്കാട് തേനോത്ത് പറമ്പില്‍ കബീര്‍(27) എന്നിവരാണ് തൃത്താല കണ്ണനൂരില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കേസില്‍ ഇവരുടെ സുഹൃത്താണ് പിടിയിലായ മുസ്തഫ.
കൊല്ലപ്പെട്ട അന്‍സാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. മൂന്നുപേരുംകൂടി വ്യാഴാഴ്ച കാറില്‍ മീന്‍പിടിക്കാന്‍ ഭാരതപ്പുഴയിലെ കരിമ്പനക്കടവിലെത്തിയിരുന്നു. ഇതിനിടെ, കൊലപാതകങ്ങള്‍ നടന്നെന്നാണ് കരുതുന്നത്.
കബീറിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് സൂചന. കബീറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അന്‍സാറിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. എന്നാൽ ഇരട്ടക്കൊലയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകിട്ട് കഴുത്തില്‍ വെട്ടേറ്റനിലയില്‍ അന്‍സാര്‍ റോഡിലെത്തി വാഹനങ്ങള്‍ക്ക് കൈകാണിക്കുകയായിരുന്നു. അന്‍സാറിനെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടാമ്പിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതിനുപിന്നാലെയാണ് കാണാതായ കബീറിനായി തിരച്ചില്‍ ആരംഭിച്ചത്. കബീറിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ ഭാരതപ്പുഴയില്‍നിന്നാണ് കണ്ടെത്തിയത്. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കബീറിന്റെ മൃതദേഹവും കണ്ടെടുത്തത്.
കരിമ്പനക്കടവിനുസമീപം കല്യാണപ്പടിയില്‍ പാടശേഖരത്തിനു സമീപത്തുകൂടെ പുഴയിലേക്ക് ഒരുവഴിയുണ്ട്. പരിസരത്ത് വീടുകള്‍ കുറവായതിനാല്‍ ഈ വഴിയിലൂടെ പുഴയിലേക്കു പോകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഈ വഴിക്കു മുന്നിലായി ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി മരിച്ച അന്‍സാറിന്റെ കഴുത്തില്‍ ഏഴുസെന്റീമീറ്ററോളം നീളത്തിലാണ് വെട്ടേറ്റിരിക്കുന്നത്. ഒന്നരയിഞ്ച് ആഴത്തിലുള്ളതാണു മുറിവ്. ഈ മുറിവുതന്നെയാണു മരണകാരണവും. മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ചുള്ള ഒറ്റവെട്ടാണുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മുറിവേറ്റ അന്‍സാര്‍ പുഴയില്‍നിന്ന് പാടവരമ്പിലൂടെ 200 മീറ്ററോളം ഓടിയാണ് റോഡിലേക്കെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവശനായി. അധികംവൈകാതെ മരിച്ചു.