ക്ലാസ് മുറിയില്‍ കയറിയ തെരുവനായ കുട്ടികളെ ആക്രണിച്ചു. മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. മുൻനിരയിൽ ഇരിക്കുകയായിരുന്ന മെഹ്‌റ എന്ന കുട്ടിക്കാണ് കടിയേറ്റത്.
കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ രാവിലെ ക്ലാസ് തുടങ്ങിയപ്പോഴാണ് സംഭവം. 10.30-ന് സ്‌കൂളില്‍ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. മെഹ്‌റയെ കടിച്ചതു കൂടാതെ സമീപവാസികളായ നാലുപേരെകൂടി പട്ടി കടിച്ചിട്ടുണ്ട്.
തെരുവു നായ ശല്യം തുടർച്ച, തദ്ദേശ സ്ഥാപനങ്ങൾ നിസ്സംഗം
ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുന്‍സീറ്റിലിരുന്ന മെഹ്‌റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി സ്‌കൂള്‍ പരിസരത്ത് നായയുടെ ശല്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പേപിടിച്ച ഒരു നായ ഓടിനടക്കുന്നതായി വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നിരുന്നു. അതുകൊണ്ട് സാധാരണ നടന്ന് സ്‌കൂളില്‍ പോകുന്ന മകളെ കാറിലാണ് ഇന്ന് സ്‌കൂളില്‍ കൊണ്ടുവിട്ടതെന്നും പിതാവ് പറഞ്ഞു.