Friday, February 20, 2026

കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം, റിപ്പോർട്ട് നൽകാൻ ദക്ഷിണ റെയിൽവെയോട് ആവശ്യപ്പെട്ടു

കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചര്‍ച്ച നടത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

പദ്ധതി രൂപരേഖയെ കുറിച്ച് കെ റെയിലുമായി തുടര്‍ ചര്‍ച്ചകൾ നടത്താനാണ് ദക്ഷിണ റെയിൽവേയോട് ഗതിശക്തി വിഭാഗം ആവശ്യപ്പെട്ടത്. തെക്കുവടക്ക് അതിവേഗ പാത സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. ഇനി കേന്ദ്രം പറയട്ടെ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയ പദ്ധതി രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന് കേന്ദ്ര ഭണകൂടത്തിന് ആശങ്കയുണ്ട്.

കേരളം പോലെ ഒരു സംസ്ഥാനത്തിന് ഭാവിയിലേക്കുള്ള പുതിയ പാതയായാണ് കെ റെയിൽ വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തെ കെ-റെയിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച് നിലപാടറിയിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21 ന് ദക്ഷിണ റെയിൽവേ ഇതിന് മറുപടി പറയുകയും ചെയ്തു. എന്നാൽ കൂടുതൽ വ്യക്തമായ വിശദീകരണം വേണമെന്നും കെ റെയിൽ ബോർഡുമായി ചർച്ച ചെയ്യണമെന്നും റെയിൽവേ ആവശ്യപ്പെടുകയായിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍  റെയില്‍വേ ബോര്‍ഡ് കെ-റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തി രൂപരേഖയുണ്ടാക്കി. ഇതിൽ വിശദപരിശോധന ആവശ്യപ്പെട്ട് ഗതിശക്തി വിഭാഗം ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തി മറുപടിയും നൽകി. ഇതിന്‍റെ തുടര്‍ ചര്‍ച്ചകൾ കെ റെയിൽ കോര്‍പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രാധാന്യമുള്ള പദ്ധതിയെന്നും ഓര്‍മ്മിപ്പിച്ചാണ് റെയിൽവേ ബോര്‍ഡിന്‍റെ ഇടപെടൽ .

9 ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് സിൽവര്‍ ലൈനിന് വേണ്ടിവരുന്നത്. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. കെ റെയിലിനായി സംസ്ഥാന സർക്കാരിന് വേണ്ടി കെവി തോമസ് കേന്ദ്രവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആര് എതിർത്താലും കെ റെയിൽ നടപ്പാക്കുമെന്ന് കഴിഞ്ഞ മാസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞിരുന്നു. കെ റെയിലിൽ നിന്ന് പിന്നോട്ടില്ല, ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി പദ്ധതി നടപ്പിലാക്കും. കുറ്റി പറിച്ചതുകൊണ്ട് കെ റെയിൽ ഇല്ലാതാകില്ലെന്നും ആത്മധൈര്യത്തോടെയാണ് പറയുന്നതെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...