ആലപ്പുഴ അരൂരില്‍ പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ പരസ്യമാക്കിയ സംഭവം വിവാദത്തിൽ. വൈക്കം തഹസില്‍ദാര്‍ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതി നല്‍കിയത്.
കൈക്കൂലി ആവശ്യപ്പെട്ടത് വിജിലന്‍സിനെ അറിയിച്ചതിൻ്റെ വൈരാഗ്യത്തിലാണ് മജിസ്ട്രറ്റിന്റെ ചുമതല കൂടിയുള്ള തഹസില്‍ദാര്‍ ക്രൂരത കാട്ടിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം പറയുന്നു.
പോക്‌സോ കേസുമായി ബന്ധപ്പെട്ട് ആവശ്യമായിവന്ന ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാരെ സമീപിച്ചപ്പോൾ ഇതിന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ കുടുംബം വിജിലന്‍സിന് പരാതി നല്‍കി. ഇതിൻ്റെ വൈരാഗ്യത്തില്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. പിന്നീട് ജില്ലാ കളക്ടര്‍ ഇടപെട്ട് ലഭ്യമാക്കി.
തുടര്‍ന്ന് തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് പ്രതികാരം കാണിച്ചു എന്നാണ് കുടുംബം പരാതിപ്പെട്ടത്. നാട്ടിലെ സാമുദായിക നേതാക്കളോട് തഹസില്‍ദാര്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി.
ഇതോടെ കുട്ടിയുടെ വിവരങ്ങൾ പുറത്തായി. സാമുദായിക നേതാക്കൾ പൊതുസ്ഥലത്തുവെച്ച് കുട്ടിയുടെ മാതാവിനോട് കേസിനെ കുറിച്ച് ആരായുകയും ചെയ്തു. ഇതിന്‍റെ മനോവിഷമത്തില്‍ മതാവ് രണ്ടുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു.
സംഭവത്തില്‍ അരൂര്‍ പോലീസ്, ജില്ലാ പോലീസ് മേധാവി, സി.ഡബ്ല്യു.സി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തഹസിൽദാർ രാഷ്ട്രീയ സംഘടനാ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം വ്യക്തമാക്കി.


