പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരേ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതായി ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ. എക്സ് പ്ലാറ്റ്ഫോമിലാണ് ദുബേ ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ വന്ന് ചെരിപ്പുകളുടെ എണ്ണമെടുക്കട്ടെയെന്ന് മഹുവ ഇതിന് മറുപടി നല്‍കി. എക്‌സിലായിരുന്നു ഇരുവരുടെയും ഏറ്റുമുട്ടൽ.
മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നിഷികാന്ത് ദുബേയുടെ കമൻ്റ് വന്നത്. ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്നാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്.
പ്രതിപക്ഷ അംഗങ്ങൾ റിപ്പോര്‍ട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തി. ഭരണപക്ഷ അംഗങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുന്ന റിപ്പോർട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറിയേക്കും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകും. കമ്മിറ്റി വ്യാഴാഴ്ച ചേരും. വൈകീട്ട് നാലിനാണ് യോഗം. ബി.എസ്.പി. എം.പി. ഡാനിഷ് അലിക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നാണ് വിവരം. 500 പേജുള്ള റിപ്പോര്‍ട്ടാണ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ച് മഹുവ മൊയ്ത്ര കമ്മിറ്റി സിറ്റിങിന് ഇടയിൽ ഇറങ്ങി പോയിരുന്നു.
ആദ്യം അദാനിക്കെതിരെ എഫ് ഐ ആർ ഇടൂ
13,000 കോടി രൂപയുടെ കല്‍ക്കരി അഴിമതിയില്‍ അദാനിക്കെതിരേ എഫ്.ഐ.ആര്‍. എടുക്കുകയാണ് സി.ബി.ഐ. ആദ്യം ചെയ്യേണ്ടതെന്ന് മഹുവ ഇതിന് മറുപടി നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്ത്യന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനി കമ്പനികളുടെ ഉടമസ്ഥതയിലേക്കെത്തിച്ചേരുന്നതാണ് രാജ്യസുരക്ഷ സംബന്ധിച്ച പ്രശ്നം. അതിനുശേഷം സി.ബി.ഐ. വന്ന് എന്‍റെ ഷൂകളുടെ എണ്ണമെടുക്കട്ടെ മഹുവ പരിഹസിച്ചു.
പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്ന ആരോപണം നേരിടുകയാണ് മഹുവ മൊയ്ത്ര. ഇതിനായി മഹുവയുടെ ലോഗിന്‍ ഐ.ഡി.യും പാസ്‌വേഡും ദര്‍ശന് നല്‍കിയെന്നും ആരോപണമുണ്ട്. മെഹുവയുടെ മുന്‍ സുഹൃത്തും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്രായിയും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേയുമാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
മഹുവയും മുന്‍ സുഹൃത്തും തമ്മില്‍ വളര്‍ത്തുനായയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചോദ്യം സ്വയം തയാറാക്കുകയല്ല മിക്കവരും ചെയ്യുന്നത് ഇതിനെയാണ് ആരോപണത്തിന് ഉപയോഗിച്ചത് എന്നും അവർ പറഞ്ഞിരുന്നു.