സ്‌കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് മോട്ടോർവാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു. വൈക്കം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർ ഉദയനാപുരം എഴുപറത്തുറയിൽ വിനോദ് പ്രസന്നന്റെ ലൈസൻസാണ് വൈക്കം ജോയിന്റ് ആർ.ടി.ഒ. നിഷ കെ.മണി സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 26-ന് വൈകീട്ട് നാലിനാണ് സംഭവം നടക്കുന്നത്. ബസിൽ കയറിയ പൂത്തോട്ട കെ.പി.എം.എച്ച്.എസ്.എസ്. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയോട് വിനോദ് മോശമായി പെരുമാറുകയായിരുന്നു. വിദ്യാർഥിനി വൈക്കം ആർ.ടി.ഓഫീസിലെത്തി പരാതി എഴുതി നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ജി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിൽ ഇയാൾ സ്ഥിരമായി വിദ്യാർഥികളോട് മോശമായി പെരുമാറാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.


