തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത വൈകുന്നേരമാണ് ദാരുണ സംഭവം. കാല്‍നടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു.
പന്ന്യന്നൂര്‍ മനയക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന പുതിയ വീട്ടില്‍ കെ. ജീജിത്ത് (45) ആണ് മരിച്ചത്. പെട്ടിപ്പാലം കോളനി സ്വദേശി മുനീറാണ് ബസ് അപകടത്തിൽ പെട്ടത്.
ശനിയാഴ്ച വൈകിട്ട് ആറരയോടെ പെട്ടിപ്പാലം കോളനിക്ക് സമീപത്താണ് അപകടം. വടകര-തലശ്ശേരി ബസ് ‘ശ്രീഭഗവതി’ പെട്ടിപ്പാലം വഴി കടന്ന പോകുമ്പോഴാണ് അപകടം. റെയിൽ വേ ട്രാക്കിന് അടുത്താണ് ഇത്. അപകടത്തിന് പിന്നാലെ കോളനിലുള്ള ആളുകള്‍ ബസ് തടയുകയും കണ്ടക്ടറെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഡ്രൈവര്‍ അകത്തു കൂടെ ഇറങ്ങിയോടിയത്. തിടുക്കത്തിൽ റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു വരുന്നത് ശ്രദ്ധയിൽ പെട്ടില്ല.
ബസിടിച്ച പരിക്കേറ്റ മുനീര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.


