നവംബർ 21 മുതൽ സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറി.
വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.
നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബർ 30 നാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസംഘടന അറിയിച്ചത്. ഒക്ടോബർ 31ന് സ്വകാര്യബസുകൾ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. ബസുകളില്‍ നിരീക്ഷണ ക്യാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ സ്വകാര്യബസുടമകൾ എതിര്‍പ്പ് അറിയിച്ചിരുന്നു.


