സെമി ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കീവീസ് പടയ്ക്ക് 48.5 ഓവറിൽ 327 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് ന്യൂസിലൻഡ് താരങ്ങളെ പുറത്താക്കിയ മുഹമ്മദ് ഷമിയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.
ഈ പ്രകടനത്തോടെ ലോകകപ്പിൽ 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്താനും ഷമിക്ക് സാധിച്ചു. ഓസ്ട്രേലിയയുടെ ആദം സാമ്പയെ (22) പിന്തള്ളിയാണ് ഷമിയുടെ കുതിപ്പ്. ഇതോടെ ലോകകപ്പിൽ അപരാജിതരായി പത്താം വിജയം സ്വന്തമാക്കാനും, പുതിയ റെക്കോഡ് നേടാനും രോഹിത്തിന്റെ നീലപ്പടയ്ക്കായി.കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍
വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.
നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലൻഡിന് മുന്നിൽ 398 റൺസ് വിജയലക്ഷ്യം ഉയർത്തിയിരുന്നു. സ്കോർ, 397/4 (50). വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറികളുടേയും, ശുഭ്മൻ ഗില്ലിന്റെ (80) അർധ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ന്യൂസിലൻഡിനായി ടിം സൌത്തി മൂന്നും ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറിൽ നൂറ് റൺസാണ് സൌത്തി വഴങ്ങിയത്. ബോൾട്ട് പത്തോവറിൽ 86 റൺസ് വഴങ്ങി.

മറുപടിയായി ന്യൂസിലൻഡ് ഡാരിൽ മിച്ചലിന്റെയും (134) കെയ്ൻ വില്ല്യംസണിന്റേയും (69) മികവിൽ തിരിച്ചടിച്ചെങ്കിലും, ഷമിയുടെ തീയുണ്ടകളെ പ്രതിരോധിക്കാൻ അവർക്ക് സാധിച്ചില്ല. തൽഫലമായി ഒരറ്റത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.
ആദ്യ എട്ടോവറിനുള്ളിൽ തന്നെ ന്യൂസിലൻഡ് ഓപ്പണർമാരെ ഇരുവരേയും പവലിയനിലേക്ക് തിരിച്ചയച്ച് ഇന്ത്യയുടെ പേസ് സെൻസേഷൻ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചിരുന്നു. ഡെവോൺ കോൺവേ (13), രചിൻ രവീന്ദ്ര (13) എന്നിവരെ രണ്ടുപേരെയും വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാൽ, മിച്ചലിനെ കൂട്ടുപിടിച്ച് വില്ല്യംസൺ പോരാട്ടം ഇന്ത്യൻ ക്യാമ്പിലേക്ക് നയിച്ചത്, ഒരു ഘട്ടത്തിൽ രോഹിത്തിനേയും കൂട്ടരേയും സമ്മർദ്ദത്തിലാഴ്ത്തി.
32.2 ഓവറിൽ കെയ്ൻ വില്ല്യംസണിനെ (69) സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച ഷമി, രണ്ട് പന്തുകൾക്ക് ശേഷം ടോം ലഥാമിനേയും (0) പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. നേരത്തെ ബുംറയുടെ ഓവറിൽ അനായാസമായൊരു ക്യാച്ച് ഷമി നിലത്തിട്ടിരുന്നു.
സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത്ത് ശർമ്മ (47) നീലപ്പടയ്ക്ക് സ്ഫോടനാത്മകമായ തുടക്കം സമ്മാനിച്ചിരുന്നു. ഏകദിന കരിയറിലെ 13-ാമത് അർധ സെഞ്ചുറി പ്രകടനവുമായി ശുഭ്മൻ ഗില്ലും നായകന് മികച്ച പിന്തുണയേകി.
ഹിറ്റ്മാൻ നൽകിയ ആക്രമണാത്മക തുടക്കം മുതലെടുത്ത് സമ്മർദ്ദങ്ങളില്ലാതെയാണ് മറ്റു താരങ്ങളെല്ലാം ബാറ്റ് വീശിയത്. 22.4 ഓവറിൽ കാലിലെ പേശിവലിവ് കാരണം ശുഭ്മാൻ ഗിൽ റിട്ടയേഡ് ഹർട്ടായി പവലിയനിലേക്ക് മടങ്ങി
ഇന്നത്തെ മത്സരത്തിലൂടെ വിരാട് കോഹ്ലി നിരവധി റെക്കോഡുകൾ സ്വന്തം പേരിലാക്കി. ഈ ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരനായി കോഹ്ലി (711) മാറി. ഏകദിന ലോകകപ്പിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായ 673 എന്ന സച്ചിന്റെ നേട്ടവും വിരാട് കടപുഴക്കി. 2003 ലോകകപ്പിലാണ് സച്ചിൻ 673 റൺസ് നേടിയത്. ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ 8 തവണ അമ്പതിലേറെ റൺസ് നേടുന്ന ആദ്യ ക്രിക്കറ്ററായും കോഹ്ലി മാറി.
29 പന്തിൽ നിന്ന് 47 റൺസെടുത്ത രോഹിത്ത് ശർമ്മയെ ടിം സൌത്തിയുടെ പന്തിൽ കെയ്ൻ വില്യംസൺ ക്യാച്ചെടുത്ത് പുറത്താക്കി. സെമി ഫൈനലിൽ നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറിയിലേക്ക് പായിച്ചാണ് ഹിറ്റ്മാൻ തുടങ്ങിയത്. കരുതലോടെ തുടങ്ങിയ ശുഭ്മൻ ഗില്ലും പിന്നീട് കത്തിക്കയറി.
കോലി മാജിക്

സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് (49) മറികടന്ന മത്സരത്തില്‍ മറ്റൊരു അപൂര്‍വ റെക്കോഡിന് കൂടി ഉടമയായി ഇന്ത്യന്‍ താരം വിരാട് കോലി. ഏകദിന ചരിത്രത്തില്‍ 50 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തം പേരിലെഴുതി.
ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ നാല് സെമിഫൈനലുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. 2011, 2015, 2019 ഇപ്പോള്‍ 2023 ലോകകപ്പിന്റെ സെമിയിലും കോലി കളിക്കുന്നു. ഇതില്‍ 2011-ല്‍ ഇന്ത്യയ്‌ക്കൊപ്പം കിരീടം നേടിയ കോലിക്ക് പക്ഷേ 2015, 2019 സെമികളില്‍ നിരാശയായിരുന്നു ഫലം.
ഇതേസമയം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലി 711 റണ്‍സായി തിരുത്തിയെഴുതിയിരുന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ 700 റണ്‍സ് നേടുന്ന ആദ്യ താരവും കോലി തന്നെ. 113 പന്ത് നേരിട്ട് 117 റണ്‍സെടുത്താണ് കോലി മടങ്ങിയത്.