ബോളിവുഡ് നടി കജോളിൻ്റെ ഡീപ് ഫെയ്ക് വീഡിയോ. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നടി രശ്മിക മന്ദാനയുടെ രൂപത്തിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തിന് പിന്നാലെയാണ് ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കജോൾ വസ്ത്രം മാറുന്നു എന്ന വിശേഷണത്തോടെയാണ് ഇപ്പോൾ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. ലക്ഷങ്ങളാണ് കാഴ്ചക്കാർ. വിവിധ തലക്കെട്ടുകളിൽ യൂട്യൂബിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയിൽ ഉൾപ്പെടുന്നു. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യാജൻ ടിക് ടോക്കിൽ നിന്ന്
കജോളിൻ്റെ രൂപത്തിലുള്ള വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് പരിശോധിച്ച് ഉറപ്പാക്കി റിപ്പോർട്ട് ചെയ്തു. ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസൻ്റെതാണ് യഥാർത്ഥ ദൃശ്യം. അവർ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇതിൽ നടിയുടെ മുഖം കൃത്രിമമായി ചേർക്കുകയായിരുന്നുവെന്നാണ് ബൂം ലൈവ് റിപ്പോർട്ട്.
കജോളിന്റെ വ്യാജവീഡിയോയ്ക്ക് ആധാരമായ യഥാർത്ഥ വീഡിയോ പോസ്റ്റ് ചെയ്ത പേജിന്റെ വിശദാംശങ്ങൾ ബൂം ലൈവ് പുറത്തുവിട്ടിട്ടില്ല.
ടിക് ടോക്കിലെ ഗെറ്റ് റെഡി വിത് മീ എന്ന ട്രെൻഡിനനുസരിച്ച് തയ്യാറാക്കിയ വീഡിയോ ആണിത്. സ്വന്തം ദൈനംദിന കാര്യങ്ങളാണ് കണ്ടന്റ് ക്രിയേറ്റർമാർ ഇതുവഴി പങ്കുവെയ്ക്കുന്നത്. തങ്ങളുടെ ഫോളോവർമാരുമായി അടുത്തബന്ധം പുലർത്തുക എന്ന ലക്ഷ്യമാണിതിനുള്ളത്.
ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാർത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വർഷം ജൂൺ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അതിനെ ഉപയോഗിച്ച് ഡീപ് ഫെയ്ക്ക് നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

ആദ്യ ഇര രശ്മിക മന്ദാന
രശ്മിക മന്ദാന ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. പിന്നീട് വീഡിയോയിലുള്ളത് താനാണെന്നുപറഞ്ഞ് സാറ പട്ടേൽ എന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ രംഗത്തെത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തിരുന്നു. ബിഹാർ സ്വദേശിയായ യുവാവിനെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം.


