ഉത്തരാഖണ്ഡിലെ ചാർ ഥാം റൂട്ടിലെ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ അകപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുന്നു. 125 മണിക്കൂറിൽ അധികമായി 40 തൊഴിലാളികളുടെ ജീവൻ അതിനകത്ത് അനിശ്ചിതത്വത്തിലാണ്.
പൈപ്പുകൾ വഴി ഓക്സിജൻ, വൈദ്യുതി, മരുന്നുകൾ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാൻ ആവശ്യമായതെല്ലാം ഇവർക്ക് എത്തിച്ചു നൽകുന്നുണ്ട്. നവംബർ 12 നാണ് ഇവർ തുരങ്കത്തിനുള്ളിൽ അകപ്പെട്ടത്. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയതോടെ രക്ഷപ്രവർത്തനം തടസ്സപ്പെട്ടു. ആറാം ദിനത്തിലേക്ക് കടന്ന രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സിൽക്യാര ടണലിൽ 125 മണിക്കൂർ പിന്നിട്ട ദൗത്യത്തിൽ ആശങ്ക പടരുകയാണ്. ദില്ലിയിൽ നിന്നുമെത്തിച്ച ഡ്രില്ലിങ് മെഷീൻ പ്രവർത്തനക്ഷമമായതോടെ ദൗത്യത്തിന് വേഗത കൈവന്നിരുന്നു. എന്നാൽ ഇത് ലോഹ ഭഗങ്ങളിൽ തട്ടി നിന്നത് പ്രശ്നമായി.
ആദ്യത്തെ ഡ്രില്ലിംഗ് മെഷീൻ സാങ്കേതിക പ്രശ്നങ്ങൾ നേരിടുകയും അവശിഷ്ടങ്ങൾ തുരങ്കത്തിലേക്ക് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ, 25 മീറ്ററോളം തുരന്നു പോയ മെഷീൻ ലോഹഭാഗങ്ങളിൽ തട്ടിയതോടെയാണ് രക്ഷാ ദൗത്യം തടസപ്പെട്ടത്. ഗ്യാസ് കട്ടറുകളുപയോഗിച്ച് ലോഹഭാഗങ്ങൾ മുറിച്ചുമാറ്റിയാൽ ഡ്രില്ലിംങ് പുനരാരംഭിക്കാനാകുമെന്ന് ദൗത്യസംഘം അറിയിച്ചു. 60 മീറ്ററോളം അവശിഷ്ടങ്ങൾ തുരന്ന് മാറ്റി വേണം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നടത്തേക്ക് എത്താൻ. സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് സുരക്ഷിതപാത ഒരുക്കനാകും. അഞ്ചു പൈപ്പുകൾ ഇതിനോടകം അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ടു. ദൗത്യം എപ്പോൾ പൂർത്തിയാകും എന്ന് പറയാനാകില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി എസ്പി അർപൻ യദുവൻഷി വ്യക്തമാക്കി.
വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലുടെ രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കൽ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സർക്കാർ വ്യക്തമാക്കി.

12000 കോടിയുടെ ചാർ ഥാം പ്രൊജക്ടിന്റെ ഭാഗമായി ഇനിയും തുരങ്കങ്ങൾ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ മണ്ണിടിച്ചിൽ മുഖേന അപകടം സംഭവിച്ച സ്ഥലം പ്രോജക്ടിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ 12 ന് രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.


