എയര്‍ഗണ്ണുമായി സ്കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി വെടിവെപ്പ് നടത്തി ഭീതി പരത്തി. തൃശ്ശൂര്‍ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിവേകോദയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇപ്പോഴും ആശങ്കിയാണ്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം സ്വദേശി ജഗന്‍ സ്‌കൂളിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സ്റ്റാഫ് റൂമിലേക്കാണ് ആദ്യം കയറിയത്. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. ക്ലാസ്മുറികളില്‍ കയറി രണ്ട് അധ്യാപകരുടെ പേര് ചോദിച്ച് വെടിയുതിര്‍ത്തു.
രണ്ടു വർഷം മുൻപ് പിടിച്ചെടുത്ത തൊപ്പി തിരികെ വേണമെന്ന് ആവശ്യം
ജഗൻ രണ്ടുകൊല്ലം മുന്‍പാണ് പഠനം നിർത്തി പോയത്. രണ്ടുകൊല്ലം മുന്‍പ് തൻ്റെ കൈയില്‍നിന്ന് വാങ്ങി വെച്ച തൊപ്പി വേണമെന്നാണ് ഇയാള്‍ ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി ആവശ്യപ്പെട്ടത്. ചില അധ്യാപകരെ പേരെടുത്ത് ചോദിച്ച് ക്ലാസ്മുറികളില്‍ കയറി. ക്ലാസ്മുറികളില്‍ വെച്ചും ഇയാള്‍ വെടിയുതിര്‍ത്തെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. മുളയം സ്വദേശി ജഗന്‍ ഇപ്പോൾ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ആശങ്ക വേണ്ട
ജില്ലാ കളക്ടർ ഈ സ്കൂളിലെത്തി സ്കൂൾ അധികൃതരോട് വിശദവിവരങ്ങൾ തേടി. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. “ഒരു യുവാവ് സ്കൂളിലെത്തി ക്ലാസ് റൂമിൽ മൂന്ന് തവണ വെടിയുതിർത്തു. മാനസിക നില തെറ്റിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടനെ ഡോക്ടറുടെ മുന്നിൽ ഹാജരാക്കും. അതിന് ശേഷമാകും കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ തീരുമാനിക്കുക. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്,” തൃശ്ശൂർ ജില്ലാ കളക്ടർ പറഞ്ഞു.

അധ്യാപകൻ പറഞ്ഞത്
രാവിലെ പത്തേകാലിന് കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നതിനിടെയാണ് പ്രിന്‍സിപ്പല്‍ പത്മജ ടീച്ചര്‍ പേടിച്ചിട്ട് ഓടിവന്നത്. ഒരാള്‍ തോക്കുചൂണ്ടി വരുന്നുണ്ടെന്നാണ് ടീച്ചര്‍ പറഞ്ഞത്. പത്മജ ടീച്ചര്‍ ആ കുട്ടിയെ പഠിപ്പിക്കാത്തതിനാല്‍ അവര്‍ക്ക് ആ കുട്ടിയെ അറിയില്ല. ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോളാണ് ഈ പൂര്‍വവിദ്യാര്‍ഥിയാണെന്ന് മനസിലായത്. ഇയാള്‍ മുന്‍പും സ്‌കൂളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളതാണ്. അധ്യാപകരെ ഒന്നടങ്കം അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. രണ്ടാംവര്‍ഷ പരീക്ഷയും എഴുതിയിരുന്നില്ല. ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ആ കുട്ടി ഇരച്ചുകയറി വരികയും തൊപ്പി വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വകവെയ്ക്കാതെ ക്ലാസ്മുറികളില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും നാലുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു.
സ്റ്റാഫ്‌റൂമില്‍നിന്ന് പ്ലസ്ടു ക്ലാസുകളിലേക്കാണ് പോയത്. കാണിച്ചുതരാം, ഈ സ്‌കൂള്‍ കത്തിക്കും എന്നായിരുന്നു ഭീഷണി. രാമദാസ് എന്ന അധ്യാപകനെ ചോദിച്ചാണ് അയാള്‍ ക്ലാസുകളിലേക്ക് പോയത്. അദ്ദേഹം ഇന്ന് യുവജനോത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലാണ്. ഒരുപക്ഷേ, അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് നേരേ വെടിപൊട്ടിച്ചേനെ. മുന്‍പ്രിന്‍സിപ്പല്‍ വേണുമാഷിനെയും അയാള്‍ അന്വേഷിച്ചിരുന്നു. ഇവരെ കാണാതായതോടെയാകണം അയാള്‍ ക്ലാസ്മുറികളില്‍ കയറിയത്.
പ്രാങ്ക് ആണെന്ന് കുട്ടികൾ
ക്ലാസിന്റെ വാതിലടച്ചിരുന്നു. വാതില്‍ തുറന്ന് ഇയാള്‍ വന്നപ്പോള്‍ എന്താണെന്ന് ചോദിച്ചു. അയാള്‍ ക്ലാസില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് ഒരു അധ്യാപകനെയാണ് ചോദിച്ചത്. സംഭവം കണ്ടപ്പോള്‍ പ്രാങ്ക് ആണെന്നാണ് കുട്ടികളെല്ലാം ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കുട്ടികള്‍ ചിരിച്ചതിന് പിന്നാലെ അയാള്‍ തോക്ക് എടുത്ത് വെടി പൊട്ടിക്കുകയായിരുന്നു. അതോടെ കുട്ടികള്‍ ഭയന്നു. എല്ലാവര്‍ക്കും ഷോക്കായി. അയാള്‍ ക്ലാസ്മുറിയില്‍നിന്ന് ഇറങ്ങിയ ഉടന്‍ വാതിലടച്ചു. പിന്നാലെ മറ്റുക്ലാസുകളിലും കയറി വെടിയുതിര്‍ത്തു.


