അന്തേവാസികളായ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 14 മാസം ജയിലില്‍ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് ശിവമൂര്‍ത്തി ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു.
ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിക്കുകയും വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തതും ഇതോടൊപ്പം വാർത്തയായി. അറസ്റ്റിനെതിരേ ശിവമൂര്‍ത്തിയുടെ അഭിഭാഷകൻ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കയായിരുന്നു. ഹൈക്കോടതി ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുര്‍ഗ സെഷന്‍സ് കോടതിയുടെ നടപടി തള്ളിയ കോടതി ശിവമൂര്‍ത്തിയെ ഉടന്‍ വിട്ടയക്കാന്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടു.
ശിവമൂര്‍ത്തിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോഴേക്കും സെഷന്‍സ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയ ഹൈക്കോടതി സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാമെന്ന് നിര്‍ദേശിക്കയും ചെയ്തു.
അറസ്റ്റ് രണ്ടാം പോക്സോ കേസിഠൽ
ശിവമൂര്‍ത്തിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച രാവിലെ ചിത്രഗുര്‍ഗ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ശിവമൂര്‍ത്തിയുടെ പേരിലുള്ള രണ്ടാം പോക്‌സോ കേസിലായിരുന്നു ഉത്തരവ്. ശിവമൂര്‍ത്തിയെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന ചിത്രദുര്‍ഗ റൂറല്‍ എസ്.ഐ. മുദ്ദുരാജു നല്‍കിയ അപേക്ഷപ്രകാരമായിരുന്നു കോടതിനടപടി. ദാവണഗെരെയിലെ മഠത്തിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ജയിലില്‍നിന്നിറങ്ങിയശേഷം നാലുദിവസമായി ദാവണഗെരെയിലെ വിരക്തമഠത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അറസ്റ്റ്.
മഠത്തിലെ രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ശിവമൂര്‍ത്തി അറസ്റ്റിലായത്. പിന്നീട് മഠത്തിലെ മറ്റു രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ ചുമത്തി രണ്ടാമത്തെ കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു.
ഹൈസ്കൂൾ വിദ്യാർഥികളാണ് പീഡനത്തിന് ഇരയായത്. മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുരുക ശരണരുവിനും മറ്റ് നാല് പേർക്കുമെതിരെ പോസ്‌കോ കേസെടുത്തിരുന്നു. മൈസൂരിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്കും വനിതകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എൻജിഒയിൽ അഭയം തേടിയപ്പോഴാണ് രണ്ട് പെൺകുട്ടികൾ പീഡനവിവരം പുറത്ത് പറഞ്ഞത്. തുടർന്ന് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) മുമ്പാകെ ഹാജരായി മൊഴി നൽകി. ഹോസ്റ്റൽ വാർഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയും പീഡിപ്പിച്ചെന്നാണ് കുട്ടികൾ മൊഴി നൽകിയത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ തനിക്കെതിരായ വലിയ ഗൂഢാലോചനയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നുമായിരുന്നു മഠാധിപതി പ്രതികരിച്ചത്.
ഈ മാസം ആദ്യം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചിത്രദുർഗയിലെ ലിംഗായത്ത് സമുദായത്തിന്റെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മുരുഘാ മഠം സന്ദർശിച്ചത് വിവാദമായിരുന്നു.


