ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതി അതിജീവിതയെ പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിൽ ലൈംഗികാക്രമണത്തിന് ഇരയായ 19-കാരിയാണ് കൊല്ലപ്പെട്ടത്. കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച് പരാതിപ്പെട്ട് സ്റ്റേഷനിൽ നിന്നും തിരികെ വരുമ്പോഴാണ് മഴുകൊണ്ട് വെട്ടിക്കൊന്നത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിലായിരുന്ന പ്രതി പവന്‍ നിഷാദും സഹോദരന്‍ അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോവുകയും ചെയ്തു.
മൂന്നു വർഷം മുൻപ് കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. ഈ കേസിൽ പവന്‍ നിഷാദ്. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്നിറങ്ങിയതിന് പിന്നാലെ കേസില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി തുടങ്ങി. പലരീതിയിലും സമ്മര്‍ദം ചെലുത്തി. പെണ്‍കുട്ടി ഇതിന് കൂട്ടാക്കിയില്ല.
ഇതോടെയാണ് പവനും സഹോദരനായ അശോകും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയത്. കേസിലെ കൂട്ടുപ്രതിയായ അശോക് നിഷാദ് നേരത്തെ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ കൊലക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതെന്നും ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.


