യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. രാവിലെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിരുന്നു. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
കേസില്‍ സാക്ഷിയായാണ് തന്നെ വിളിപ്പിച്ചിരിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം തുടരുകയാണ് എന്നും കമ്മീഷനെ അറിയിച്ചു. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു.
കോടതിയിൽ വിശ്വാസം
ഒളിച്ചുകളിക്കാന്‍ ഇല്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണ്. തന്നെ വിളിപ്പിക്കുമോയെന്ന് അഭിഭാഷകന്‍ മുഖേന ചോദിച്ചിരുന്നു. അങ്ങനെയൊരു നീക്കമില്ലെന്നാണ് പോലീസ് പറഞ്ഞത്.
പിന്നീട് മാധ്യമങ്ങളോട് തന്നെ വിളിപ്പിക്കുമെന്ന് വിവരം നല്‍കി. അതില്‍ പോലീസിനോട് പരിഭവമുണ്ട്. നേരത്തെ ഏറ്റ പരിപാടികള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാവാതിരിക്കാമായിരുന്നു. എങ്കിലും അന്വേഷണത്തോട് സഹകരിക്കുക എന്ന നിലപാടിന്റെ ഭാഗമായാണ് പരിപാടികള്‍ മാറ്റിയത്. വളരെ കുറിച്ച് സമയത്തില്‍ നോട്ടീസ് നല്‍കിയിട്ടുപോലും ഹാജരാവുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.
ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന ഉത്തമവിശ്വാസത്തിലാണ് പോലീസിന്റെ ചോദ്യങ്ങള്‍ മറുപടി പറയാന്‍ എത്തുന്നത്. പ്രതി ചേര്‍ക്കുകയാണെങ്കില്‍ കോടതികളുണ്ടല്ലോ? കോടതികളിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണ്ടല്ലേ ഈ നാട്ടിലെ പൗരന്മാരായി തുടരുന്നതെന്നും പറഞ്ഞു