കുസാറ്റിൽ തിക്കിലും തിരക്കിലും മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കാംപസിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയാണ് കാമ്പസിൽ എത്തിച്ചത്. സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങൾ ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ആൻ റുഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കൾ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. സാറയുടെ സംസ്കാരം തിങ്കളാഴ്ച ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും.
പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും

ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കുസാറ്റ് വി.സിക്കും രജിസ്ട്രാർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
ആശുപത്രിയിലുള്ളവർ സുഖം പ്രാപിക്കുന്നു
കിൻഡർ ആശുപത്രിയിൽ 18 പേരെ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 16 പേരെ നിലവിൽ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടുപേർ മാത്രമാണ് ഇപ്പോൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർക്ക് ഏറ്റവും വിദഗ്ദമായ ചികിത്സ ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

കളമശ്ശേരി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിലാണ് വിദ്യാർഥികളടക്കം നാലുപേർ മരിച്ചത്. മഴ പെയ്തതോടെ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതിന് ഇടയിലാണ് തിക്കും തിരക്കും ഉണ്ടായത്. സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻറിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് ദുരന്തത്തിന് ഇരയായത്.
ധിഷണ വിദ്യാർഥികളുടെ അഭിമാന പരിപാടി

സംഘാടകരും വൊളന്റിയർമാരും വിദ്യാർഥികളായിരുന്നു. പ്രമുഖ പിന്നണിഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശയായിരുന്നു ഫെസ്റ്റിന്റെ പ്രധാന ആകർഷണം. കേരളത്തിൽ നിഖിത ഗാന്ധിയുടെ ആദ്യപരിപാടികൂടിയായിരുന്നു ഇത്.
സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥികൾക്കുമാത്രമാണ് ഓപ്പൺ എയർ ആംഫി തിയേറ്ററിലെ പ്രത്യേകസ്ഥലത്തേക്ക് പ്രവേശനമെന്ന് നിർദേശത്തിൽ പറയുന്നു. കറുത്ത ധിഷ്ണ ടീ ഷർട്ട് ധരിച്ചവർക്കുമാത്രമായിരുന്നു പ്രവേശനം. വൈകീട്ട് 5.30-ന് ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്നും 6.30-ന് കുസാറ്റ് വിദ്യാർഥികൾക്കുള്ള സ്ഥലം അടയ്ക്കുമെന്നും പറയുന്നു. ഓപ്പൺ എയർ ഗേറ്റ് 7.30-ന് അടയ്ക്കുമെന്നായിരുന്നു നിർദേശമെങ്കിലും ഇതിനുമുമ്പ് ദുരന്തം സംഭവിച്ചു.
സ്പേസ് സിറ്റി, തീയണയ്ക്കുന്ന റോബോട്ട്, മൗണ്ടൻ ബൈക്കിങ്, കാർഷോ എക്സ്പോ, ടെക് ക്വിസ്, സ്റ്റാൻഡപ്പ് കോമഡി തുടങ്ങി വ്യത്യസ്ത കാഴ്ചകളുമായി അഞ്ചേക്കർ കാംപസിൽ 24 മുതൽ 26 വരെ നടക്കുന്ന ‘ധിഷ്ണ-23’ ഫെസ്റ്റിൽ വലിയ ഒരുക്കങ്ങളാണ് വിദ്യാർഥികൾ നടത്തിയത്.


