തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്. രാജ്യത്തെ നാലിടങ്ങളില്‍ ഇതോടൊപ്പം പരിശോധന നടത്തി.
മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ കുറിച്ചായിരുന്നു അന്വേഷണം.
ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്. ഈ സംഘടന പാക് തീവ്രവാദികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തിയിരുന്നു. ബിഹാര്‍ പോലീസാണ് അന്വേഷിച്ചത്. തുടർന്ന് മര്‍ഘൂബ് അഹമ്മദ് ഡാനിഷ് എന്നയാള്‍ക്കെതിരേ നേരത്തെ കേസെടുക്കുകയും ചെയ്തു. ഗസ്‌വ ഇ ഹിന്ദ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് മര്‍ഘൂബ്. ഈ ഗ്രൂപ്പ് പാക് സ്വദേശിയായ വ്യക്തിയാണ് നിർമ്മിച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്.
2022 ജൂലായില്‍ ബിഹാര്‍ പോലീസില്‍ നിന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. മര്‍ഘൂബിനെതിരേ എന്‍.ഐ.എ കേസെടുക്കുകയും ചെയ്തു. അന്വേഷണ പരിധിയിലുള്ള ഗ്രൂപ്പിൽ പാകിസ്താന്‍, ബംഗ്ലാദേശ്, യമന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണ്. ടെലഗ്രാമിലും ബി.ഐ.പി മെസ്സഞ്ചറിലും ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഗ്രൂപ്പ് വഴി യുവാക്കളെ ചാവേറുകളാക്കി മാറ്റാനുള്ള പദ്ധതിയാണ് ഗസ്‌വ ഇ ഹിന്ദ് ആവിഷ്‌കരിച്ചത് എന്ന കണ്ടെത്തലിനും തുടർച്ചയായാണ് റെയിഡ്


