ഉത്തരകാശി തുരങ്ക അപകടത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധൻ അർണോൾഡ് ഡിക്സ് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ അന്വേഷണം അത്യാവശ്യമാണ്. ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷന്റെ തലവനാണ് അർണോൾഡ് ഡിക്സ്.
നേരത്തെ ഹൈവെ അതോറിറ്റിക്ക് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കരാറുകാരെ സഹായിക്കും വിധം പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിലവ് കുറച്ച് ടണൽ നിർമ്മിക്കുന്നതിന് സാഹചര്യം ഒരുക്കി എന്നായിരുന്നു ഇത്.
ഇതിനിടെ ഉത്തരകാശിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡിക്സ് ഇന്ത്യയിൽ എത്തിയത്. സഹായത്തിനായി അദ്ദേഹത്തെ ബന്ധപ്പെടുകയും രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ തിങ്കളാഴ്ച അദ്ദേഹം ദുരന്തസ്ഥലത്തെത്തുകയും ആയിരുന്നു.
രക്ഷിക്കാനാവും, പ്ലാനിംഗും സുരക്ഷയും വേണം
ലോകത്ത് തന്നെ അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ നിരവധി സ്ഥലങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്. സങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകാറുള്ളത്. ഉത്തരകാശിയിലെ തുരങ്കം ഇടിഞ്ഞ് വീണതിനാൽ കൃത്യമായ പ്ലാനിംഗും സുരക്ഷയും ആവശ്യമാണെന്ന് നിക്സ് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാവുമെന്നും, സാഹചര്യം അനുകൂലമാണെന്നും അദ്ദേഹം വിലയിരുത്തുകയും ചെയ്തു.
രക്ഷാദൗത്യത്തിന്റെ ഭാഗമായി ഹൈദരാബാദിൽ നിന്ന് എത്തിച്ച പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിച്ചു നീക്കുന്ന നടപടി തുടരുകയാണ്. മെഷീൻ ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കിയാൽ പൈപ്പിനകത്ത് ആളുകൾ കയറി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യണം. രാത്രിയോടെ പൈപ്പുകൾ തൊഴിലാളികളുടെ അടുത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം മെഷീന്റെ 29 മീറ്റർ ഭാഗം മുറിച്ചു നീക്കിയത്. ഇനിയും ബാക്കി മുറിച്ച് നീക്കാനുള്ളത് 14 മീറ്ററാണ്.
ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാവുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയത്. ആ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.
യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകൂ. ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് നടത്തുന്നത്.


