സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം പാർട്ടി ചുമതല നല്‍കിയിരിക്കുന്നത്.
അടുത്ത ടേമില്‍ സി.പി.ഐയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ഇടതുമുന്നണി തീരുമാനമായിരുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ള വ്യക്തി കൂടിയാണ് പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ. എ പി ജയൻ്റെ അടൂരിലെ ഫാമിനെക്കുറിച്ചാണ് ഇവർ പരാതി നൽകിയിരുന്നത്.
പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ട് അനധികൃതമായി സര്‍ക്കാര്‍ പണം കൈപ്പറ്റിയാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇക്കാര്യം അന്വേഷിക്കാന്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. ആരോപണങ്ങള്‍ കൃത്യമാണെന്ന് അന്വേഷണ കമ്മിഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.
എ പി ജയനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ വിവരം ഉണ്ടായിരുന്നു. എ പി ജയന്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ഫാമുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി കാണിക്കാന്‍ സാധിച്ചില്ല എന്നാണ് വിവരം. ജയന്‍ താന്‍ വിദേശത്താണെന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്. കൃത്യമായി മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ച ശേഷമാണ് എ പി ജയനെ നീക്കിയിരിക്കുന്നത്.
പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എ.പി.ജയൻ പ്രതികരിച്ചു. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയൻ പറഞ്ഞു.