കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഡീസന്റുമുക്കിൽ ഇസ്രയേൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരോടൊപ്പം താമസിച്ചിരുന്ന യോഗാചാര്യനെ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിലും കണ്ടെത്തി.
ഇസ്രയേൽ യുവതി രാധ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സത്വ(36)യാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെ(75)യാണ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടത്. സത്വയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം കൃഷ്ണചന്ദ്രൻ സ്വയം കുത്തി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ഉത്തരാഖണ്ഡിൽ ദീർഘകാലമായി യോഗാചാര്യനായിരുന്ന കൃഷ്ണചന്ദ്രൻ. ഒരുവർഷം മുമ്പാണ് ഇസ്രയേലി യുവതിയോടൊപ്പം നാട്ടിൽ എത്തി താമസം തുടങ്ങിയത്. ആയുർവേദ ചികിത്സയ്ക്ക് എന്ന പേരിലാണ് ഇസ്രയേലി യുവിതെ എത്തിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ദമ്പതിമാരായ രവികുമാർ ബിന്ദു ദമ്പതിമാരാണ് കൊലപാതകം നടന്ന സംഭവം കണ്ടെത്തിയത്. പുറത്തു പോയി തിരിച്ചെത്തിയ ബിന്ദു ഇവരുടെ വീട്ടിൽ എത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ സംശയമായി പിൻഭാഗത്തെത്തി കതകുതുറന്ന് വീട്ടിനുള്ളിൽ കയറി. അപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ സത്വ രക്തത്തിൽക്കുളിച്ച് ചലനമറ്റനിലയിൽ കിടക്കുന്നതു കണ്ടത് എന്നാണ് പൊലീസിൽ മൊഴി നൽകിയത്.
കൃഷ്ണചന്ദ്രൻ കത്തികൊണ്ട് വയറ്റിൽ സ്വയം കുത്തുന്നതുകണ്ടതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നാട്ടുകാർ എത്തി കൊട്ടിയം പോലീസിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സത്വ മരിച്ചനിലയിലായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.


