ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറ്റം. ഇന്ത്യ സംഖ്യം ഇനിയും ഉരുത്തിരിഞ്ഞില്ലെന്ന സൂചനകളോടെ കോൺഗ്രസ് പ്രതീക്ഷകൾക്ക് തിരിച്ചടി. ദക്ഷിണേന്ത്യയിൽ മാത്രമാണ് വോട്ടർമാർ ആനുകൂല്യം കാണിച്ചിട്ടുള്ളത്.
തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം അവരെ കൈവിട്ടു. മധ്യപ്രദേശിൽ സ്വന്തം നില മെച്ചപ്പെടുത്തി മികച്ച വിജയം നേടാനായി. ബിജെപി ഇതോടെ ഹിന്ദി ഭൂമിയിൽ കരുത്ത് ചോരാതെ നിൽക്കുന്ന കാഴ്ചയാണ്.
മധ്യപ്രദേശിൽ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ബിജെപി നേടിയത്. ഇതിന് മുമ്പ് 165 സീറ്റ് വരെ നേടിയ ചരിത്രമുള്ള ബിജെപി 162 സീറ്റുകളിൽ വരെ ലീഡ് തുടരുകയാണ്. മധ്യപ്രദേശില്‍ ആകെയുള്ളത് 230 സീറ്റുകളാണ്. ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും വിജയാഹ്ളാദം പങ്കുവച്ചു.
രാജസ്ഥാനിൽ കോൺഗ്രസിന് പതിവ് ദൌർബല്യങ്ങളെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി വോട്ട് കേന്ദ്രീകരണത്തെ ദുർബലപ്പെടുത്തി. ജനങ്ങളെയും മടുപ്പിച്ചു. 199 സീറ്റുകളിൽ 114 സീറ്റുകളിൽ ബിജെപി ലീഡ് തുടരുമ്പോൾ 64 ഇടത്ത് കോൺഗ്രസ് ലീഡ് തുടരുകയാണ്. ബിഎസ്‌പി രണ്ടും മറ്റുള്ളവർ 18 ഇടത്തും ലീഡ് നേടി.


