ഛത്തീസ്ഗഡിൽ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ ഒരു ചോദ്യം മുന്നോട്ട് വെക്കുകയാണ് ബി ജെ പി ചെയ്യുന്നത്.
കുങ്കുരി മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎയായ യു ഡി മിഞ്ചിനെ 25,541 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിഷ്ണു ദേവ് സായ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 87,604 വോട്ടുകളാണ് വിഷ്ണു ദേവ് സായിക്ക് ലഭിച്ചത്.
ഈ ജയം മാത്രമല്ല ബി ജെ പി അദ്ദേഹത്തിലൂടെ നേടിയത്. ഈ തിരഞ്ഞെടുപ്പിൽ ആദിവാസി ഭൂരിപക്ഷ മേഖലകളിൽ ബിജെപി ശക്തമായ സ്വാധീനം ഉണ്ടാക്കി.. പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത 29 മണ്ഡലങ്ങളിൽ 17ലും ബിജെപിയാണ് ജയിച്ചത്. ദലിത് പിന്നോക്ക രാഷ്ട്രീയം പറയുന്ന ഒരു പാർട്ടിയെയും ജനങ്ങൾക്ക് വിശ്വാസത്തിൽ എടുക്കാൻ കഴുയുന്ന സാഹചര്യം ഉണ്ടായില്ല.
ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ബാഗിയ ഗ്രാമത്തിൽ 1964 ഫെബ്രുവരി 21 നാണ് വിഷ്ണു ദേവ് സായി ജനിച്ചത്. ഛത്തീസ്ഗഡിലെ കൻവാർ ഗോത്രത്തിൽപെട്ടയാളാണ് വിഷ്ണു ദേവ് സായ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കർഷകനായിരുന്നു. സ്വന്തം ഗ്രാമമായ ബാഗിയയിൽ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ പ്രവേശനം.1999, 2004, 2009, 2014 വർഷങ്ങളിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലേക്ക് വിഷ്ണു ദേവ് സായ് തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ്, ഇടത് പാർട്ടകിൾ എല്ലാം ആദിവാസി വിഭാഗത്തിൽ നിന്നും നേതാക്കളെ ഉയർത്തി കൊണ്ടു വരുന്നതിൽ വിമുഖത കാണിച്ചപ്പോൾ ബി ജെ പി അവസരം കണ്ടെത്തി. ദലിത് ആദിവാസി വിരുദ്ധത അടിസ്ഥാന പ്രമാണങ്ങളിൽ തന്നെ ഉണ്ടെന്ന് പറയുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തിൽ എങ്കിലും അവർക്ക് അവസരം നൽകി.
അവിഭക്ത മധ്യപ്രദേശിലെ തപ്കര മണ്ഡലത്തിൽ നിന്ന് 1990 ലും 1993 ലും തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സായി വിജയിച്ചിരുന്നു. 2006 മുതൽ 2010 വരെയും പിന്നീട് 2014 ൽ ഇടക്കാലത്തേക്കും ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി. 2020 മുതൽ 2022 വരെയും വിഷ്ണു ദേവ് സായിയായിരുന്നു ബിജെപിയുടെ ഛത്തീസ്ഗഡ് അദ്ധ്യക്ഷൻ.
ഒന്നാം മോദി സർക്കാരിൽ സ്റ്റീൽ, ഖനി, തൊഴിൽ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു വിഷ്ണു ദേവ് സായ്. ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാറാം ലോക്സഭയിലെ അംഗവുമായിരുന്നു വിഷ്ണു ദേവ് സായ്.
വടക്കൻ ഛത്തീസ്ഗഡിലെ കുങ്കുരിയിൽ നിന്ന് വിഷ്ണുദേവ് സായി മുഖ്യമന്ത്രിയാകുമ്പോൾ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഒപ്പമുണ്ടാകുക, വിഷ്ണു ശർമ്മയും അരുൺ സാവോയും. സ്പീക്കറായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത് 2003 മുതൽ 2018 വരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിനെയാണ് എന്ന ഞെട്ടിക്കുന്ന വ്യത്യാസവുമുണ്ട്. പദവികൾക്ക് അപ്പുറം കയറി നിൽക്കുന്ന പ്രായോഗിക രാഷ്ട്രീയമാണ് നയിക്കുന്നത്.


