സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റിയെന്ന ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ട്ടിയാണ്. സംഘപരിവാറിലും കൊള്ളാവുന്നവർ ഉണ്ട് കെ സുധാകരൻ പറഞ്ഞു.
രാഷ്ട്രീയം തിരിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവര്‍ ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട് അവര്‍ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാല്‍ അതിനെതിരെ ശബ്ദിക്കും. ഇതിന് ഇനിയും ഒരാഴ്ച എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
‘അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണം? സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ? അവരില്‍ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം? അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനയാണ് എതിര്‍ക്കുക. കോണ്‍ഗ്രസില്‍ എല്ലാവരേയും വെക്കാന്‍ പറ്റില്ല, പറ്റുന്നവരെ എടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവര്‍ണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം’, സുധാകരന്‍ പറഞ്ഞു.
ഗവർണറെക്കാൾ എതിർക്കപ്പെടേണ്ടത് സംസ്ഥാന സർക്കാരിനെയെന്ന് ചെന്നിത്തല
ഗവര്‍ണറേക്കാള്‍ കുടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയെ വിശ്വസിച്ച് ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ് പങ്കുചേരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ആളാണ് ഞാന്‍. അന്ന് ഏറ്റവും ശക്തമായ ഗവര്‍ണറെ പിന്തുണച്ചത് മുഖ്യമന്ത്രിയായിരുന്നു.
ഗവര്‍ണറെ പിന്‍വലിക്കണമെന്ന എന്റെ പ്രമേയത്തെ തള്ളിക്കളയാന്‍ വേണ്ടി വലിയ കഠിനാധ്വാനം ചെയ്ത ആളാണ്. ഇവിടെ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. ഗവര്‍ണറുടെ നയങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നുണ്ട്. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. കാവിവത്കരണത്തെ എതിര്‍ക്കുമ്പോള്‍ ചുവപ്പുവത്കരണം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.
ഞങ്ങള്‍ രണ്ടിനെയും എതിര്‍ക്കുകയാണ്. ഇത് രണ്ടും ശരിയല്ല. ഞങ്ങള്‍ക്ക് ഗവര്‍ണറെ പിന്തുണക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയെയും പിന്തുണക്കേണ്ട ആവശ്യവുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നു എന്നത് കൊണ്ട് സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കാനല്ല ശ്രമിക്കുന്നത് ചെന്നിത്തല ശബരിമലയിൽ പ്രതികരിച്ചു.


