ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതിയായി. സംസ്ഥാന സർക്കാരിൻ്റെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിൻ്റെ പേരിലാണ് ഏറ്റെടുക്കൽ ഉത്തരവ് പുറത്തിറങ്ങിയത്. ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന് വിറ്റ വിവാദമായ ചെറുവളളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമിയാണിത്. സാമൂഹികാഘാത പഠനത്തിൻെറയും ജില്ലാ കളക്ടറുടെ റിപോർട്ടിൻെറയും അടിസ്ഥാനത്തിലാണ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്.
ഭൂഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ തന്നെ സിവിൽ കേസ് നൽകിയിട്ടുളളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയിൽ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.
വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.

കേരളത്തിലേയ്ക്കു നിർദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം. 2017 ജൂൺ 19 ന് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.
2020 ജൂൺ മാസത്തിലാണ് കേരള വ്യവസായ വികസന കോർപ്പറേഷൻ പുതിയ വിമാനത്താവള നിർമ്മാണത്തിനുള്ള അനുമിത അപേക്ഷ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് സമർപ്പിച്ചത്. വിശദ പരിശോധനയ്ക്കു ശേഷം പദ്ധതിയുടെ കൺസൽട്ടന്റ് അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവ്വീസസ് സാങ്കേതിക, സാമ്പത്തിക പഠന റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു.
വിവിധ പരിശോധനകൾ അടിസ്ഥാനമാക്കി ചെറുവള്ളി തോട്ടവും പരിസര പ്രദേശങ്ങളും വിമാനത്താവള നിർമ്മാണത്തിന് തികച്ചും അനുയോജ്യമാണെ് കണ്ടെത്തിയ കേന്ദ്ര വ്യോമയാന മന്ത്രാലയം 2023 ൽ ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് നൽകി


