തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് തിരിച്ചടി. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൂന്ന് വർഷം തടവിനും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറി.
2016ൽ ഇതേ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പൊൻമുടിയെയും മകൻ ഗൗതം സിഗമണിയെയും കള്ളക്കുറിച്ചിയിൽ നിന്നുള്ള എംപിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്ത് കേസ് സജീവമാക്കി. ഡിഎംകെ സർക്കാരിൽ ഖനി-ധാതു വകുപ്പ് മന്ത്രിയായിരുന്ന സമയത്തെ കേസാണ്. മന്ത്രിക്കും ഭാര്യയ്ക്കുമെതിരെയുള്ള ആരോപണങ്ങളാണ് കേസിലേക്ക് എത്തിയത്. മന്ത്രി രാജിവെക്കില്ലെന്നാണ് റിപ്പോർട്ട്.
പൊൻമുടി 2006നും 2011നും ഇടയിൽ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ, തമിഴ്‌നാട് മൈനർ മിനറൽ കൺസെഷൻസ് ആക്ട് ലംഘിച്ചുവെന്നാണ് ഇ ഡി ആരോപിക്കുന്നത്. മന്ത്രി അനധികൃതമായി പൊൻമുടി വാനൂർ ബ്ലോക്കിലെ പൂത്തുറയിൽ, 28.37 കോടി വിലമതിക്കുന്ന ചുവന്ന മണൽ ക്വാറി അനധികൃതമായി അനുവദിച്ചതായാണ് ഇ ഡി റിപ്പോർട്ട്. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നുള്ള പൊൻമുടി പിഎച്ച്‌ഡി നേടിയിട്ടുണ്ട്. കുറച്ച് കാലം പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഡിഎംകെയിലേക്ക് എത്തി. 1989ൽ വില്ലുപുരത്ത് നിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്. ആറ് തവണ എംഎൽഎയായ 72കാരൻ, നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നു. വില്ലുപുരം-കല്ലാകുറിച്ചി മേഖലയിൽ ഗണ്യമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിലെ പ്രധാനിയാണ്.