ജാതി സെൻസസിൽ നിലപാട് എടുക്കാനാവാതെ ആർ എസ് എസ് നേതൃത്വം. ബി.ജെ.പി.യുടെ മത രാഷ്ട്രീയത്തിലും ഹിന്ദത്വ ധ്രുവീകരണത്തിലും വിള്ളല്‍ വീഴ്ത്തുന്ന നീക്കവുമായി പ്രതിപക്ഷ കക്ഷികൾ ജാതി സെൻസസ് ഏറ്റെടുത്തിരിക്കയാണ്. അതിനെ നേരിടുക എന്ന വെല്ലുവിളിയാണ് ആർ എസ് എസ് നിലപാടിനെ ആശയ കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. ജാതി സെൻസസ് തത്വത്തിൽ അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഇതിനെ എങ്ങിനെ നേരിടും എന്നതിലെ ആശയ കുഴപ്പമാണ് പ്രകടമാവുന്നത്.
സാമൂഹിക അസമത്വം കൂട്ടാനേ ജാതിസെന്‍സസ് വഴിവെക്കൂ എന്നാണ് ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയിരുന്നത്. നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി., ശിവസേന-ഷിന്ദേ വിഭാഗം ജനപ്രതിനിധികളോട് സംഘടനയുടെ വിദര്‍ഭ യൂണിറ്റ് അധ്യക്ഷൻ ശ്രീധര്‍ ഖാഡ്‌ഗെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജാതിസെന്‍സസിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ അവരോട് സംവാദത്തിന് തയ്യാറാണെന്നും ഖാഡ്‌ഗെ അന്ന് പറഞ്ഞിരുന്നു.
എന്നാൽ ആര്‍.എസ്.എസ്. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ ഇതിനെ ഇന്നലെ തിരുത്തി. ജാതി സെന്‍സസ് നടപ്പാക്കുമ്പോള്‍ സാമൂഹിക ഐക്യം തകരുന്നില്ലെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പാക്കണം. സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉന്നമനമാകണം സെന്‍സസുകൊണ്ട് ലക്ഷ്യമിടുന്നതെന്നും സുനില്‍ അംബേദ്കര്‍ എക്‌സില്‍ പുതിയതായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പുതിയ രാഷ്ട്രീയ പോരാട്ട മുഖം തുറക്കുമ്പോൾ ആർ എസ് എസിനും ജാതി രാഷ്ട്രീയത്തിൻ്റെ ചൂട് ഏൽക്കുകയാണ്. ശാസ്ത്രീയമായ ഏത് നടപടികളേയും സ്വീകരിക്കുമെന്നാണ് പുതിയ പ്രസ്താവന. ഇതിലെ ശാത്രീയത എന്ന ഉപാധി എന്തെന്നത് വ്യക്തമാണെങ്കിലും.തിരഞ്ഞെടുപ്പ് വിജയം മാത്രം മുന്നില്‍കണ്ട് ജാതി സെന്‍സസ് നടപ്പാക്കരുത് എന്ന വിശദീകരണമാണ് നൽകുന്നത്. ഹിന്ദു സമൂഹത്തിലെ അസമത്വത്തെ അഭിസംബോധന ചെയ്യാനാവണം ജാതി സെന്‍സസെന്നും പറയുന്നു. എന്നാൽ കൃത്യമായും ഇത് ആർ എസ് എസ് ആശയഗതിയിൽ നിൽക്കുന്നതല്ല.
ജാതിസെന്‍സസിനോട് ബി.ജെ.പി.ക്ക് എതിര്‍പ്പില്ലെന്ന് കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. ഇത് പക്ഷെ വിവാദം ശമിപ്പിച്ച് പിൻമാറാനുള്ള അവസരം തുറന്നില്ല. ആർ എസ് എസ് നിലപാട് ഈ സമയത്ത് വ്യക്തമായിരുന്നു. മുന്നോക്ക ജാതികളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന് മർമ്മ പ്രധാനമാണ്. രാഷ്ട്രീയ രംഗത്ത് അങ്ങിനെ പലതും പറയും എന്നാണ് നേതൃത്വം ഇതിനെ വിശദീകരിച്ചത്.

ബിഹാർ തുറന്നിട്ട ഭൂതം
2023 ഒക്ടോബർ 2-ന് ബീഹാർ സംസ്ഥാന സർക്കാർ പുറത്തുവിട്ട ജാതി സെൻസസ് റിപ്പോർട്ട് ഇന്ത്യയുടെ സാമൂഹ്യഘടനയെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും നിർണയിക്കുന്നതിൽ ജാതിബന്ധങ്ങൾക്കുള്ള പങ്കിനെയും സ്വാധീനത്തെയുമാണ് പുറത്തുകൊണ്ടുവന്നത്. 1930-കളിൽ ബ്രിട്ടീഷ് സർക്കാരാണ് ജാതി സെൻസസ് നടത്തിയിട്ടുള്ളത്.
2011-ലെ സെൻസസ് കോളത്തിൽ ജാതി ഉണ്ടായിരുന്നുവെങ്കിലും അതനുസരിച്ചുള്ള സർവ്വേ വിവരങ്ങളൊന്നും സെൻസസ് റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്നിരുന്നില്ല. ബീഹാർ സർക്കാരിന്റെ ജാതി സെൻസസ് പ്രകാരം ജനസംഖ്യയിൽ 85 ശതമാനത്തോളം പിന്നോക്ക പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരാണ്.
ബാക്കിവരുന്ന 15% ആണ് മേൽജാതികളെന്ന് പറയുന്നത്. ഇന്ത്യയുടെ നിർണ്ണായകമായ ഭരണനിർവ്വഹണ സംവിധാനങ്ങളിലെ താക്കോൽ സ്ഥാനങ്ങളിലെല്ലാം ഈ 15% വരുന്ന സവർണജാതിക്കാരാണ് മഹാഭൂരിപക്ഷവും. കണക്കുപറഞ്ഞാൽ 98 ശതമാനത്തോളം. ഭരണനിർവ്വഹണത്തിന്റെ താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നത് ബ്രാഹ്മണ-ത്രൈവർണിക വിഭാഗത്തിൽപ്പെട്ടവരാണ്. സവർണ മതദേശീയതയെ രാജ്യവ്യാപകമായി ഇത്തരം കണക്കുകൾ പുറത്ത് വന്നാൽ അത് അട്ടിമറിക്കും. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇത് വലിയ നെഞ്ചിടിപ്പാണ്. വി പി സിംഗ് പരീക്ഷിച്ച രാഷ്ട്രീയവും അനുഭവമായി മുന്നിലുണ്ട്.
ജാതി രാഷ്ട്രീയം പറയുന്നത്
ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹൈന്ദവതാ വാദത്തെയാണ് നിതീഷ്‌കുമാറും പ്രതിപക്ഷമുന്നണിയും ജാതി സെൻസസിനെ ദേശീയരാഷ്ട്രീയ അജണ്ടയിലേക്ക് കൊണ്ടുവന്ന് വെല്ലുവിളിച്ചിരിക്കുന്നത്. സനാതനധർമ്മങ്ങളെയും ഭൂതകാല മഹിമകളെയും സംബന്ധിച്ച വാചകമടികളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഹിന്ദുത്വ യഥാർത്ഥത്തിൽ ജാതിഭീകരതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. അത് ന്യൂനപക്ഷങ്ങളെ മാത്രമല്ല ഹിന്ദുതമതത്തിൽ ഉൾപ്പെടുന്നവരെന്ന് ഗണിക്കുന്ന മഹാഭൂരിപക്ഷം പിന്നോക്ക ദളിത് സമൂഹങ്ങളെയും രാജ്യമെമ്പാടും വേട്ടയാടുകയും വർണാശ്രമധർമ്മങ്ങളെ പുനരുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്ന നിലപാടാണ് അവതരിപ്പിക്കപ്പെടുന്നത്.
ഇന്ത്യ മുന്നണി പറയുമ്പോഴും കോൺഗ്രസിലും പുകയുന്ന ജാതി സ്പിരിറ്റ്
ശ്രീധര്‍ ഖാഡ്‌ഗെയുടെ നിലപാട് ചര്‍ച്ചയായതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ജാതി സെന്‍സസിനെ എതിര്‍ക്കുന്നവര്‍ സമ്പത്തിന്റെയും അവസരങ്ങളുടെയും നീതിയുക്തമായ വിതരണത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചൂണ്ടിക്കാട്ടി.
പക്ഷെ, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും ഹിമാചല്‍പ്രദേശിലും ജാതി സെന്‍സസ് വിഷയത്തില്‍ അഭിപ്രായഭിന്നതയുണ്ടായത് വാർത്തയായിരുന്നു. പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുംമുമ്പ് പാര്‍ട്ടിയിലെ ആശയക്കുഴപ്പം പ്രകടമായി വന്നു. ഇരുസംസ്ഥാനങ്ങളിലും ഒരുവിഭാഗം നേതാക്കള്‍ ജാതിസെന്‍സസിനെ അനുകൂലിക്കുന്നില്ല.


