പോലീസ് കേസെടുക്കുന്നത് അവരുടെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോലീസ് നടപടി തെറ്റാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് ഊഹത്തിൻ്റെ അടിസ്ഥാനത്തിലാണ്. സാധാരണ മാധ്യമപ്രവര്‍ത്തനം ഗൂഢാലോചന അല്ല. അതില്‍ നിന്ന് മാറിപ്പോകുമ്പോഴാണ് ഗൂഢാലോചന ആകുന്നത്. ഗൂഢാലോചന അല്ല എന്ന് തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കിക്കോളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളയാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിന് തുടർച്ചയായി മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസടുത്ത സംഭവത്തില്‍ പ്രതികരിക്കയായിരുന്നു മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
‘മാധ്യപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനമായി നടത്തണം. അതിന് ആരും ഇവിടെ തടസ്സമുണ്ടാക്കുന്നില്ല. പോലീസ് കേസെടുത്തിരിക്കുന്നത് ഗൂഢാലോചനയുടെ പേരിലാണ്. ഞാനത് പരിശോധിക്കേണ്ട കാര്യമില്ല. പോലീസ് പറയുന്നതില്‍ എനിക്ക് വിശ്വാസക്കുറവില്ല. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്. ഒച്ച ഉയര്‍ത്തി കാര്യം നടത്താമെന്ന് ആരും കരുതേണ്ട’ മുഖ്യമന്ത്രി വ്യക്തമാക്കി.
അടി അടി എന്നു പറയുന്ന പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും മുഖ്യമന്ത്രി വിമർശനമുയർത്തി.
‘അടിക്കും അടിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നേതാവിനെ ഇതിന് മുമ്പ് കേരളത്തിന്റെ ചരിത്രത്തില്‍ കണ്ടിട്ടുണ്ടോ. സംയമനം പാലിക്കാന്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോഴും അടി അടി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മാധ്യമങ്ങള്‍ അത് കാണുന്നില്ലേ.
വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ പരാമർശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.
ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതായി കാണേണ്ട. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സര്‍ക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങള്‍ അവര്‍ പറയുന്നു. അതില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1600 രൂപയാക്കി നല്‍കുന്നത് ആരും പറഞ്ഞിട്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


