മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.

കേരളത്തിൽ ആദ്യം ഇങ്ങനെ ഒരു യാത്ര
സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. പരാതി പരിഹാര സംവിധാനം പ്രഖ്യാപിച്ചിരുന്നു. 140 മണ്ഡലങ്ങളിലേയും പര്യടനം മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പുതിയ അനുഭവ പാഠങ്ങൾ പകരുന്നതായി. കേരളത്തിൽ ആദ്യമായിരുന്നു മുഴുവൻ മന്ത്രിമാരും ജനങ്ങളിലേക്ക് എത്തിയ ഇത്തരം ഒരു യാത്ര.

ഒപ്പം പ്രതിപക്ഷ കക്ഷികൾക്ക് സ്വന്തം അണികളുടെ ഊർജസ്വലത വീണ്ടെടുക്കാനുള്ള അവസരവും ഇത് നൽകി. യാത്ര രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചത്. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ടിലാണ് മാധ്യമങ്ങൾ ആദ്യ ദിനങ്ങൾ ആഘോഷിച്ചത്. പക്ഷെ ബസ് നിരത്തിൽ ഇറങ്ങിയതോടെ ആഡംബര പൊലിമകൾ വാടി. എങ്കിലും മാധ്യമങ്ങൾക്ക് തുടർ ദിനങ്ങൾ വൻ അവസരങ്ങൾ നൽകി.
സ്കോർ ചെയ്യാൻ പക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും

ഒരു ഭാഗത്ത് സർക്കാരിൻ്റെ പ്രചാരണവും മറുഭാഗത്ത് ഭരണ പക്ഷം സ്കോർ ചെയ്യുന്നത് തടയാനുള്ള പ്രതിപക്ഷത്തിൻ്റെ പ്രതിഷേധവും ശക്തിയായതോടെ മാധ്യമങ്ങളുടെ വ്യൂവർഷിപ്പ് സ്കോറും ഉയർന്നു. മൊത്തത്തിൽ കക്ഷി രാഷ്ട്രീയ പ്രവർത്തന രംഗത്ത് ഇത് ഊർജ തരംഗം ഉയർത്തി. കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾക്ക് ചെറിയ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. എങ്കിലും വിമർശനങ്ങളുമായി അവരും യാത്രയ്ക്ക് ഒപ്പം സജീവമായി.

ലോക് സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ കേരളത്തിന് ഉണർവും വീര്യവും നൽകിയാണ് നവകേരള സദസ് സമാപിക്കുന്നത്. വിവാദങ്ങളും വാക്ക് പോരും കൊണ്ട് യാത്ര ശബ്ദായനമാക്കാൻ കഴിഞ്ഞു. പക്ഷെ, സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്ന് പരിശോധനയ്ക്കുള്ള അവസരം ബഹളങ്ങൾക്ക് ഇടയിൽ പ്രതിപക്ഷം മറന്നു പോയ സാഹചര്യമായി.


