കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഭാരത് റൈസ്’ ഉടന്‍ വിപണിയിലെത്തിക്കാൻ നീക്കം. കിലോഗ്രാമിന് 25 രൂപ എന്ന നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്ക്കായി എത്തുക. അരിവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്. ഇതിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിക്കാതിരിക്കുക എന്നതാണ് അരിക്കച്ചവടത്തിലെ രാഷ്ട്രീയം.
ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരി വില വര്‍ധിച്ചത്. ഒരു വർഷത്തെ മാത്രം വർധനവിൻ്റെ കണക്കാണിത്.
ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാല്‍ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഡി സര്‍ക്കാര്‍ ഭാരത് അരിയുമായി എത്തുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാല്‍ ഔട്ട്‌ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിൽ ഭാരത് റൈസ് ലഭിക്കും എന്നാണ് പ്രഖ്യാപനം. സാധാരണക്കാരനിലേക്ക് ഇത് എങ്ങിനെ എത്തും എന്നത് വിശദമല്ല. 2000-ത്തിലേറെ വില്‍പ്പനകേന്ദ്രങ്ങള്‍ മുഖേനെയാണ് രാജ്യത്ത് ഇവ വില്‍ക്കുന്നത് എന്നാണ് അറിയിപ്പ്.
ഭാരത് ആട്ട ബ്രാന്‍ഡിലുള്ള ഗോതമ്പുപൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ ബ്രാന്‍ഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. ഭാരത് റൈസും ഇതേ മാതൃകയില്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വിലക്കയറ്റം പിടിച്ച് നിർത്താൻ അരി പഞ്ചസാര പരിപ്പ് വർഗ്ഗങ്ങളുടെ കയറ്റുമതി നിയന്ത്രിച്ച് നിർത്തിയിരിക്കയാണ്. ലോക വിപണിയിൽ അരി കയറ്റുമതിയിൽ 40 ശതമാനത്തോളം കയ്യാളുന്നത് ഇന്ത്യയാണ്.


